ഹൈഡ്രജൻ ബലൂണുകളും പൂത്തിരികളും; തൃശൂരില്‍ പൂരത്തെ വെല്ലും കൊട്ടിക്കലാശം, നൃത്തം വെച്ച്‌ സുരേഷ് ഗോപി

  • 24/04/2024

മധ്യകേരളത്തില്‍ തീ പാറും പോരാട്ടം നടക്കുന്ന തൃശൂരടക്കമുള്ള മണ്ഡലങ്ങളില്‍ അത്യാവേശത്തോടെയാണ് കൊട്ടിക്കലാശം അവസാനിച്ചത്. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്ത ചുവട് വെച്ചും കൈവീശിയും സ്ഥാനാര്‍ത്ഥികള്‍ ആവേശത്തില്‍ പങ്കുചേര്‍ന്നു. ഹൈഡ്രജന്‍ ബലൂണുകളും പൂത്തിരികളും വാദ്യമേളങ്ങളും തീര്‍ത്ത ഉത്സവ പ്രതീതിയിലാണ് കൊട്ടിക്കലാശം അവസാനിച്ചത്

പൂരത്തെ വെല്ലുന്ന ആഘോഷത്തോടെയായിരുന്നു മൂന്ന് മുന്നണികളും നെഞ്ചിടിപ്പോടെ നില്‍ക്കുന്ന തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചത്. തെക്കേ ഗോപുരനടക്കു താഴെ മൂന്ന് പോയിന്‍റുകളിലായി തലയെടുപ്പൊടെ മുഖാമുഖം സ്ഥാനാര്‍ത്ഥികള്‍ നിരന്നപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം ഉച്ചസ്ഥായിയിലെത്തി. ആവേശം അണപൊട്ടിയ അവസാന മിനിട്ടുകളില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം വെച്ച്‌ സുരേഷ് ഗോപി. കൈവീശി അഭിവാദ്യം ചെയ്ത് കെ മുരളീധരനും വിഎസ് സുനില്‍കുമാറും പ്രവര്‍ത്തകരുടെ ആവേശത്തിനൊപ്പം ചേര്‍ന്നു.

അവസാന നിമിഷ അടിയൊഴുക്കുകള്‍ വിധി നിര്‍ണ്ണയിച്ചേക്കാവുന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് തൃശൂര്‍ എത്തിയതിന്‍റെ എല്ലാ ആവേശവും കൊട്ടിക്കലാശത്തിലും കണ്ടു. കോണ്‍ഗ്രസിന്‍റെ ദേശീയ നേതാവെന്ന പരിവേഷവുമായി കെസി വേണുഗോപാല്‍ മത്സരിക്കുന്ന ആലപ്പുഴയിലും പ്രചരണത്തിന് ആവേശകരമായ സമാപാനം. ഇടത് സ്ഥാനാര്‍ത്ഥി ആരിഫും എന്‍ഡിഎയുടെ ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകര്‍ക്കൊപ്പം ആവേശത്തോടെ കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു.

Related News