പ്രണയപ്പക കാമുകിയുടെ ജീവനെടുത്തു, വിഷ്ണുപ്രിയ വധക്കേസില്‍ വിധി വെള്ളിയാഴ്ച

  • 08/05/2024

കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി (1)യാണ് വിധി പറയുക. പ്രണയാഭ്യര്‍ഥന നിരസിച്ചതിനു പ്രതി ശ്യാംജിത്ത് വീട്ടില്‍ കയറി വിഷ്ണുപ്രിയയെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. 2022 ഒക്ടോബര്‍ 22നായിരുന്നു സംഭവം.

2023 സെപ്റ്റംബര്‍ 21നാണ് വിചാരണ തുടങ്ങിയത്. 73 സാക്ഷികളെ വിസ്തരിച്ചു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് വീട്ടിലുള്ളവരെല്ലാം പോയ സമയത്തായിരുന്നു പ്രതി വിഷ്ണുപ്രിയയെ ആക്രമിച്ചത്. ഈ സമയത്ത് വിഷ്ണുപ്രിയ വീട്ടില്‍ തനിച്ചായിരുന്നു. ബന്ധുവീട്ടിലായിരുന്ന വിഷ്ണുപ്രിയ രാവിലെ വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന വിഷ്ണുപ്രിയയെ ആദ്യം കണ്ടത്. വൈകാതെ മരണം സംഭവിച്ചു.

തനിക്ക് 25 വയസ്സായതേ ഉള്ളൂ, 14 വര്‍ഷത്തെ ശിക്ഷയല്ലേ, അത് ഗൂഗിളില്‍ കണ്ടിട്ടുണ്ട്. 39 വയസ്സാകുമ്ബോള്‍ ശിക്ഷ കഴിഞ്ഞിറങ്ങാം. ഒന്നും നഷ്ടപ്പെടാനില്ലെന്നായിരുന്നു പിടിയിലായ സമയത്ത് ശ്യാംജിത്തിന്റെ പ്രതികരണം.

Related News