ആനയിറങ്ങിയാല്‍ നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം

  • 16/05/2024

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് എഐ കാമറകള്‍ വരുന്നു. ഡിജിറ്റല്‍ അക്വാസ്റ്റിക് സെൻസിങ് (ഡിഎഎസ്) എന്ന നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനത്തിന്‍റെ ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില്‍ സ്ഥാപിച്ചു.

ഭൂമിക്കടിയില്‍ ഒരു മീറ്റർ ആഴത്തില്‍ കുഴിച്ചിട്ട ഒപ്ടിക്കല്‍ ഫൈബർ കേബിള്‍ വഴി കണ്‍ട്രോള്‍ സ്റ്റേഷനില്‍ വിവരം കിട്ടുന്നവിധത്തിലാണ് സംവിധാനം. കൂടാതെ രാത്രിയും പകലും ചിത്രങ്ങള്‍ പകർത്താൻ കഴിയുന്ന തെർമല്‍ കാമറയുടെ പരീക്ഷണവും നടന്നു. സഹകരണ സ്ഥാപനമായ കണ്ണൂരിലെ കേരള ദിനേഷ് ഐടി സിസ്റ്റമാണ് നിരീക്ഷണ സംവിധാനം തയ്യാറാക്കിയത്.

വനംവകുപ്പിന്റെ കുങ്കിയാനയായ അഗസ്ത്യനെ ഉപയോഗിച്ച്‌ നടന്ന ആദ്യപരീക്ഷണം വിജയമായിരുന്നെന്ന് ദിനേഷ് ഐടി സിസ്റ്റം ഓപ്പറേഷൻസ് വിഭാഗം ഹെഡ് അഭിലാഷ് രവീന്ദ്രൻ പറഞ്ഞു. മനുഷ്യനോ മൃഗങ്ങളോ നടക്കുമ്ബോള്‍ ഉണ്ടാകുന്ന പ്രകമ്ബനങ്ങളെ ഒപ്റ്റിക്കല്‍ ഫൈബർ കേബിളിലൂടെ നിരന്തരം കടന്നുപോകുന്ന ലേസർ തരംഗങ്ങള്‍ പിടിച്ചെടുത്ത്, നിർമിതബുദ്ധി അധിഷ്ഠിത സോഫ്റ്റ്‌വെയറില്‍ വിശകലനം ചെയ്താണ് വിവരം നല്‍കുക. ഇത് തത്സമയം ദ്രുത പ്രതികരണ സേന (ആർആർടി) ടീമിനെ വാട്സ്‌ആപ്പ്, ടെലിഗ്രാം, എസ്‌എംഎസ്, ഇ-മെയില്‍ എന്നിവവഴി അറിയിക്കും.

Related News