വീല്‍ചെയറില്‍ ശ്രുതിയെത്തി; ജെന്‍സന്റെ ശവകൂടീരത്തിനരികെ; പ്രത്യേക പ്രാര്‍ഥന

  • 21/10/2024

പ്രിയപ്പെട്ടവന്റെ ശവകുടിരത്തിന് സമീപത്തേക്ക് വീല്‍ ചെയറിലിരുന്ന് ശ്രുതിയെത്തി. മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിയുടെ അവസാന പ്രതീക്ഷയായിരുന്നു പ്രതിശ്രുത വരന്‍ ജെന്‍സന്‍. ശ്രുതിയോടൊപ്പം യാത്ര ചെയ്യവേ കാറപകടത്തില്‍ ജെന്‍സനും മരിച്ചതോടെ ശ്രുതി വീണ്ടും ഒറ്റയ്ക്കായി. പരിക്കേറ്റ് ചികിത്സയിലായിരുന്നതിനാല്‍ ജെന്‍സന്റെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുവന്നാണ് ശ്രുതിയെ കാണിച്ചത്. 

41ാം ദിവസത്തെ ചടങ്ങുകള്‍ക്കായാണു ശ്രുതി ആണ്ടൂര്‍ സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍ എത്തിയത്. ജെന്‍സനുവേണ്ടി നടത്തിയ പ്രത്യേക പ്രാര്‍ഥനകളില്‍ ശ്രുതി പങ്കെടുത്തു. കഴിഞ്ഞമാസം കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജെന്‍സന്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്. കാലിന് പൊട്ടലേറ്റ ശ്രുതി ദീര്‍ഘനാള്‍ ആശുപത്രിയില്‍ കഴിഞ്ഞശേഷമാണ് ബന്ധുവീട്ടിലേക്ക് മാറിയത്. നടക്കാന്‍ സാധിക്കാത്തതിനാല്‍ വീല്‍ച്ചെയറിലാണു സഞ്ചാരം.

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഒരു മാസം മുന്‍പായിരുന്നു അമ്ബലവയല്‍ സ്വദേശിയായ ജെന്‍സനും ചൂരല്‍മല സ്വദേശിനി ശ്രുതിയും തമ്മിലുള്ള വിവാഹ നിശ്ചയം. ശ്രുതിയുടെ പുതിയ വീടിന്റെ പാലുകാച്ചലും വിവാഹ നിശ്ചയവും ഒരുമിച്ചായിരുന്നു. ഉരുള്‍പൊട്ടലില്‍ ശ്രുതിക്ക് അച്ഛന്‍, അമ്മ, സഹോദരി, പുതിയ വീട് എല്ലാം നഷ്ടമായി. ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞിരുന്ന ശ്രുതിക്കൊപ്പം കൂട്ടായി എപ്പോഴും ജെന്‍സന്‍ കൂടെയുണ്ടായിരുന്നു.

Related News