ബാങ്ക് നിക്ഷേപവും സ്വര്‍ണവും; രണ്ടിടങ്ങളിലായി നാലേക്കറോളം ഭൂമി, ഒപ്പം ബാധ്യതകളും, പ്രിയങ്കയുടെ സ്വത്ത് വിവരങ്ങള്‍

  • 23/10/2024

വയനാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. ബാങ്ക് നിക്ഷേപവും സ്വർണവുമായി പ്രിയങ്ക ഗാന്ധിക്ക് 4,24,78689 കോടിയുടെ ആസ്തിയുണ്ടെന്ന് പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശപത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 37,91,47432 കോടിയുടെ ആസ്തിയും രാഹുല്‍ ഗാന്ധിയുമായി ചേർന്ന് ദില്ലി മെഹ്റോളിയിലും കൃഷിസ്ഥലമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

രണ്ടിടങ്ങളിലായി നാലേക്കറോളം ഭൂമിയുണ്ട്. എന്നാല്‍ കൃഷിസ്ഥലം അല്ലാത്ത ഭൂമി കൈവശം ഇല്ലെന്നും പറയുന്നു. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ വീടുണ്ട്. 5.64 കോടി രൂപ വിലമതിക്കുന്ന വീടാണ് ഷിംലയില്‍ ഉള്ളത്. ആകെ ഭൂമിയും വീടും അടക്കം 7 കോടി 74 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. 15,75,000 രൂപയുടെ ബാധ്യത ഉണ്ടെന്നും ഭർത്താവ് റോബർട്ട് വാദ്രക്ക് 10 കോടി രൂപ ബാധ്യതയുണ്ടെന്നും സത്യവാങ്ങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. പിജി ഡിപ്ലോമ ഇൻ ബുദ്ധിസ്റ്റ് സ്റ്റഡീസിലാണ് പ്രിയങ്കയുടെ വിദ്യാഭ്യാസ യോഗ്യതയെന്നും നാമനിർദേശ പത്രികയില്‍ വ്യക്തമാക്കുന്നു. 

മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബർട്ട് വദ്രയും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കളക്ടേറ്റില്‍ എത്തിയിരുന്നു. വയനാട്ടില്‍ മത്സരിക്കാനാവുന്നതില്‍ സന്തോഷമെന്നും ജനം തന്നെ തെരഞ്ഞെടുത്താല്‍ ഭാഗ്യമായി കരുതുമെന്നും നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.

Related News