വയനാട്ടില്‍ പെരുമഴ, 'നോ ഗോ സോണില്‍' പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്; പുതിയ ഉരുള്‍പൊട്ടലുണ്ടായതായി സ്ഥിരീകരണമില്ല

  • 25/06/2025

വയനാട്ടിലെ പുഞ്ചിരിമട്ടത്തിന് മുകളിലുള്ള വനത്തിനുള്ളില്‍ പുതിയ ഉരുള്‍പൊട്ടലുണ്ടായതായി സ്ഥിരീകരണമില്ലെന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. മുമ്ബുണ്ടായ ഉരുള്‍പൊട്ടലുകളിലെ മണ്ണും അവശിഷ്ടങ്ങളും മഴവെള്ളത്തോടൊപ്പം താഴേക്ക് ഒഴുകി വരുന്നുണ്ട്. മണ്ണൊലിപ്പ് പൂർണ്ണമായി അവസാനിക്കുന്നതുവരെ ഇത് കുറച്ചുകാലം തുടരും. പുഴയും അതിനോട് ചേർന്നുള്ള 'നോ ഗോ സോണും' വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ 'നോ ഗോ സോണിനുള്ളില്‍' പ്രവേശിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, വയനാട്ടില്‍ മുണ്ടക്കൈയിലും ചൂരല്‍ മഴയിലും മഴ ശക്തമായതിന് പിന്നാലെ നാട്ടുകാർ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറേയും റവന്യു ഉദ്യോഗസ്ഥരേയും നാട്ടുകാർ തടഞ്ഞു. ഉരുള്‍പൊട്ടല്‍ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ധനസഹായം വിതരണം ചെയ്തതില്‍ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങള്‍ പോലും സുരക്ഷിതമെന്ന് അറിയിച്ചെന്ന് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാർ പറയുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇവരേയും നാട്ടുകാർ തടഞ്ഞു. ഇതോടെ വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സ്ഥലത്ത് നിന്ന് പിൻവാങ്ങിയിരിക്കുകയാണ്.

Related News