കൊച്ചുകുട്ടിയെ വാഷിംഗ് മെഷീനിലിട്ടുകൊലപ്പെടുത്തിയ വീട്ടുജോലിക്കാരിയെ തൂക്കിലേറ്റാൻ വിധി

  • 24/09/2025



കുവൈറ്റ് സിറ്റി: കുവൈത്തി കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഫിലിപ്പീൻസ് വീട്ടുജോലിക്കാരിക്കെതിരെ കൗൺസിലർ ഖാലിദ് അൽ-ഒമറ അധ്യക്ഷനായ ക്രിമിനൽ കോടതി വിധി പുറപ്പെടുവിച്ചു. കുട്ടിയെ വാഷിംഗ് മെഷീനിനുള്ളിൽ കിടത്തി പ്രവർത്തിപ്പിച്ചതും മരണത്തിലേക്ക് നയിച്ചതും വീട്ടജോലിക്കാരിയാണെന്ന്  കോടതി കണ്ടെത്തി.

ഡിസംബർ അവസാനം സബാഹ് അൽ-സേലം പ്രദേശത്തുള്ള കുടുംബ വസതിയിലാണ് ദാരുണമായ സംഭവം നടന്നത്. കേസ് വിശദാംശങ്ങൾ അനുസരിച്ച്, ടെറസ്സിലെ അലക്കു മുറിയുടെ വാതിൽ പൂട്ടിയിരിക്കുന്നതായി പിതാവ് കണ്ടെത്തുകയും,  വാതിൽ ബലമായി തുറന്നപ്പോൾ, വാഷിംഗ് മെഷീനിനുള്ളിൽ അനങ്ങാതെ കിടക്കുന്ന മകനെ കണ്ട് അദ്ദേഹം പരിഭ്രാന്തനായി. കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് രക്ഷിക്കാൻ പിതാവ് ശ്രമിച്ചെങ്കിലും കുട്ടി ഇതിനകം മരിച്ചതായി മെഡിക്കൽ സ്റ്റാഫ് സ്ഥിരീകരിച്ചു.

മുൻ വിചാരണകളിൽ, കോടതി പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു, കുട്ടി ഒരുബക്കറ്റ് വെള്ളത്തിൽ മുങ്ങിമരിച്ചതായി കണ്ടെത്തിയെന്ന് അവൾ അവകാശപ്പെട്ടിരുന്നു, കേസ് തെളിവുകൾ, സാക്ഷി മൊഴികൾ, പബ്ലിക് പ്രോസിക്യൂഷന്റെ കണ്ടെത്തലുകൾ എന്നിവ കോടതി അവലോകനം ചെയ്തു.

കുറ്റകൃത്യം മനഃപൂർവമാണെന്നും മുൻകൂട്ടി തയ്യാറാക്കിയ കൊലപാതകമാണെന്നും വാദിച്ചുകൊണ്ട് പബ്ലിക് പ്രോസിക്യൂഷൻ ക്രിമിനൽ കോടതിയെ വധശിക്ഷ വിധിക്കാൻ ശക്തമായി ആവശ്യപ്പെട്ടു. ഈ പ്രവൃത്തി മനുഷ്യജീവിതത്തിനു നേരെയുള്ള ഗുരുതരമായ ലംഘനം മാത്രമല്ല, സാമൂഹിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും, നീതി ഉയർത്തിപ്പിടിക്കുന്നതിനും, പൊതു സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഏറ്റവും കഠിനമായ ശിക്ഷ ആവശ്യമുള്ള ഒരു ഹീനമായ കുറ്റകൃത്യവുമാണെന്ന് പ്രോസിക്യൂട്ടർമാർ ഊന്നിപ്പറഞ്ഞു.

രാജ്യത്തെ ഞെട്ടിച്ചതും, പൊതുജനങ്ങളുടെ പ്രതിഷേധം ആളിക്കത്തിച്ചതുമായ ഒരു കേസ് അവസാനിപ്പിച്ചുകൊണ്ട് കോടതി ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. 

Related News