പ്രവാസികളുടെ വിമാനക്കൂലി സർക്കാർ വഹിക്കണം – സ്പെഷ്യൽ വിമാനത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തേയും അയക്കണം- ഡീൻ കുര്യാക്കോസ് എം.പി.

  • 05/05/2020

തൊടുപുഴ: വിദേശത്തുനിന്നും നാട്ടിലെക്ക് കൊണ്ടു വരുന്ന പ്രവാസികളിൽ അർഹരായവരുടെ വിമാനക്കൂലി സർക്കാർ വഹിക്കണമെന്നും ഗർഭിണികളും വൃദ്ധരായവരും മറ്റ് ഗുരുതര രോഗങ്ങളാൽ കഷ്ടപ്പെടുന്നവരുൾപ്പെടെയുള്ളവരെ കൊണ്ടുവരുമ്പോൾ സുസജ്ജമായ മെഡിക്കൽ ടീം വിമാനത്തിൽ സംഘത്തെ അനുഗമക്കണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി കേന്ദ്ര വിദേശ കാര്യമന്ത്രി എസ്. ജയ ശങ്കറിനും ബന്ധപ്പെട്ട എംബസ്സികൾക്കും കത്ത് നൽകി. ഡെലിവറി തീയതി അടുത്തിരിക്കുന്ന ഗർഭിണികളായിട്ടുള്ളവരെയും മറ്റ് രോഗങ്ങളാൽ കഷ്ടപ്പെടുന്നവരെയും കൊണ്ടുവരുമ്പോൾ അവരുടെ അപകടഭീതിയും ബന്ധുക്കളുടെ ആശംങ്കയും കണക്കിലെടുത്ത് പ്രത്യേക മെഡിക്കൽ ടീം വിമാനത്തിൽ ഉണ്ടാകേണ്ടത് അത്യന്താപേക്ഷികമാണെന്ന് ഡീൻ ചൂണ്ടിക്കാട്ടി. സൗദി അറേബ്യാ, ദുബായ്, ഖത്തർ, ഷാർജ തുടങ്ങിയ മേഖലകളിൽ നിന്നും നേഴ്സുമാരുൾപ്പെടെ ഗർഭിണികളും മറ്റ് നിരവധി രോഗങ്ങളാൽ കഷ്ടപ്പെടുന്ന 72 ഓളം പേർ ആവശ്യപ്പെട്ടതനുസരിച്ച് ഡീൻ കുര്യാക്കോസ് എം.പി. കേരളാ ഹൈക്കോടതിയിൽ ഏപ്രിൽ 24 ന് പൊതുതാല്പര്യ ഹർജി ഫയൽ ചെയ്തിരുന്നു. അഡ്വ രഞ്ജിത്ത് ബി. മാരാർ മുഖേനെയാണ് ഹർജി സമർപ്പിച്ചത്. കേന്ദ്രസർക്കാർ അടിയന്തിരമായി വ്യാഴാഴ്ച മുതൽ വിമാന സർവ്വീസ് ആരംഭിക്കാമെന്ന് കോടതിയിൽ അറിയിച്ചെങ്കിലും വിമാനക്കൂലി പ്രവാസികൾ തന്നെ വഹിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്.

സ്ഥിരവരുമാനക്കാരോ സ്വന്തമായി നീക്കിയിരിപ്പ് ഉള്ളവരോ ആയ വളരെ ചെറിയ ശതമാനം ഒഴികെയുള്ള ഗൾഫിലെ പ്രവാസികളുടെ അവസ്ഥ അങ്ങേയറ്റം ദുരിതപൂർണ്ണമാണ്. ഒന്നര മാസത്തിലേറെയായി തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾ ഭക്ഷണത്തിനുപോലും നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് കടന്നു പോകുന്നത്. പ്രവാസികളുടെ പക്കൽ നിന്നും ഓരോരോ കാലങ്ങളിൽ കൈക്കലാക്കിയിട്ടുള്ള സർവീസുകൾ ചാർജ്ജുകൾ ഉൾപ്പെടെയുള്ള കോടിക്കണക്കിനു രൂപയുടെ സമ്പാദ്യം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുണ്ട്. എംബസികളിൽ ഇന്ത്യൻ കമ്മ്യൂമിറ്റി വെൽഫെയർ ഫണ്ട് എന്ന അക്കൗണ്ടിൽ കോടികൾ ബാലൻസുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്വന്തം പോക്കറ്റിൽ നിന്നും ടിക്കറ്റെടുത്ത് നാട്ടിലേക്ക് പോരാൻ കഴിയാത്ത തുച്ഛവരുമാനക്കാരായ അവിദഗ്ദ്ധ തൊഴിലായകളുടെ ഗുരുതര രോഗങ്ങളാൽ കഷ്ടപ്പെടുന്നവരുടെയും ടിക്കറ്റ് ചാർജെങ്കിലും എംബസിയുടെ വെൽഫെയർ ഫണ്ടിൽ നിന്നും മുടക്കാൻ സർക്കാർ തയ്യാറാകേണ്ടതാണെന്ന് എം.പി ആവശ്യപ്പെട്ടു.

Related News