കൊറോണ മനുഷ്യന്റെ ജീവിതദൈർഘ്യം രണ്ടുവർഷമായി കുറച്ചെന്ന് പഠന റിപ്പോർട്ട്

  • 23/10/2021


ന്യൂ ഡെൽഹി: കൊറോണ മഹാമാരി മനുഷ്യന്റെ ജീവിതദൈർഘ്യത്തെയും ബാധിച്ചുവെന്ന് പഠന റിപ്പോർട്ട്. ഇന്ത്യക്കാരിൽ ആയുർദൈർഘ്യം (Life expectancy at Birth) രണ്ടു വർഷമാണ് കുറച്ചതെന്ന് മുംബൈയിലെ ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസ് (ഐ.ഐ.പി.എസ്.)നടത്തിയ പഠനത്തിൽ പറയുന്നു.

സ്ത്രീ-പുരുഷൻമാരിലെ ആയുർദൈർഘ്യം കുറഞ്ഞതായി ഐ.ഐ.പി.എസ്. അസിസ്റ്റന്റ് പ്രൊഫസർ സൂര്യകാന്ത് യാദവ് പറയുന്നു. സ്ത്രീകളിൽ 2019 ൽ 72 വയസ്സും പുരുഷൻമാരിൽ 69.5 വയസ്സുമായിരുന്നു ആയുർദൈർഘ്യം. എന്നാൽ 2020 ൽ ഇത് സ്ത്രീകളിൽ 69.8 വയസ്സും പുരുഷൻമാരിൽ 67.5 വയസ്സുമായി എന്ന് പഠനത്തിൽ പറയുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആ കുഞ്ഞിന്റെ മോർട്ടാലിറ്റി പാറ്റേൺ ഭാവിയിലും മാറ്റമില്ലാതെ തുടരുകയാണെങ്കിൽ എത്ര വർഷം ജീവിച്ചിരിക്കുമെന്നതിന്റെ ഏകദേശ കണക്കിനെയാണ് ലൈഫ് എക്സ്പെക്റ്റൻസ് അറ്റ് ബെർത്ത് എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നത്.

പുരുഷൻമാരിൽ കൊറോണ കൂടുതൽ ബാധിച്ചത് 35-69 പ്രായത്തിൽപ്പെട്ടവരെയാണെന്നും ഇവരിലെ മരണനിരക്ക് കൂടിയതാണ് ആയുർദൈർഘ്യത്തിൽ കുറവുവരാൻ ഇടയാക്കിയതെന്നും പഠനത്തിൽ പറയുന്നു.

145 രാജ്യങ്ങളിലെ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡിയിൽ നിന്നുള്ള ഡാറ്റ, കൊറോണ ഇന്ത്യ ആപ്ലിക്കേഷൻ പ്രോഗ്രാം ഇന്റർ ഫേസ്(എ.പി.ഐ.) പോർട്ടൽ ഡാറ്റ എന്നിവ വിശകലനം ചെയ്താണ് ഈയൊരു നിഗമനത്തിലെത്തിയത്.

കഴിഞ്ഞ ദശകത്തിൽ ആയുർദൈർഘ്യം വർധിപ്പിക്കുന്നതിൽ നാം നേടിയെടുത്ത എല്ലാ പുരോഗതിയും തുടച്ചു നീക്കപ്പെടുകയാണ് കൊറോണ മൂലമുണ്ടായതെന്ന് സൂര്യകാന്ത് യാദവ് പറയുന്നു. ഇപ്പോൾ രാജ്യത്തെ ജനനസമയത്തെ ആയുർദൈർഘ്യം (Life expectancy at Birth) 2010 ലേതിന് തുല്യമായ അവസ്ഥയാണ്. ഇത് തിരിച്ചുപിടിക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News