കല്യാണ വീടിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു; മതിയായ ചികിത്സ ലഭ്യമാക്കാത്ത മൂന്ന് സുഹൃത്തുക്കള്‍ അറസ്റ്റില്‍

  • 20/05/2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് കല്യാണ വീടിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ യുവാവിന് വേണ്ട ചികിത്സ ലഭ്യമാക്കാതെ മരണത്തിലേക്ക് തള്ളിവിട്ട സംഭവത്തിൽ മൂന്നുപേർ അറസ്റ്റില്‍. വധുവിന്റെ സഹോദരൻ വെഞ്ഞാറമൂട് അണ്ണൽ വിഷ്ണു ഭവനിൽ വിഷ്ണു (30), സുഹൃത്തുക്കളായ വെൺപാലവട്ടം ഈ റോഡ് കളത്തിൽ വീട്ടിൽ ശരത് കുമാർ (25), വെൺപാലവട്ടം കുന്നിൽ വീട്ടിൽ നിതീഷ് (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോലിയക്കോട് കീഴാമലയ്ക്കൽ സ്വദേശി ഷിബു (32) ആണ് മുകളിൽ നിന്ന് താഴേക്ക് വീണത്. സുഹൃത്തുക്കളുമായി ടെറസിന്റെ പടികൾ ഇറങ്ങുന്നതിനിടെയായിരുന്നു സംഭവം. തുടര്‍ന്ന് അവശനിലയിലായ ഷിബുവിനെ ആദ്യം കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിയില്‍ എത്തിച്ചെങ്കിലും മതിയായ ചികിത്സ ലഭ്യമാക്കാതെ ഇവിടെ നിന്ന് ഉടനെ തന്നെ സുഹൃത്തുകൾ ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിച്ച ശേഷം കടന്നു കളയുകയായിരുന്നു. 

ആന്തരിക രക്തസ്രാവം ഉള്ളതായി സംശയിക്കുന്നതിനാൽ  ഡോക്ടർമാർ അടിയന്തിരമായി എക്സറേയും സി. ടി സ്കാനും ചെയ്യാൻ നിർദേശിച്ചു.  ഡോക്ടറിൽ നിന്ന് പ്രതികൾ നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങുകയായിരുന്നു. വ്യാജ മേൽവിലാസവും പേരുകളുമാണ്  ഇതിനായി പ്രതികൾ ആശുപത്രിയിൽ നൽകിയത്. പുലർച്ചെ 3 മണിയോടെ ഷിബുവിനെ വീട്ടിലെത്തിച്ചു പ്രതികൾ കടന്നു. അടുത്ത ദിവസം രാവിലെ വായിലൂടെയും മൂക്കിലൂടെയും രക്തം വാർന്ന നിലയിൽ ഷിബുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കളെ ബന്ധപ്പെടാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും ആരെയും ഫോണിൽ ലഭിച്ചില്ല. 

പിന്നീട് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നതിനിടെ ഷിബു കല്യാണജോലിക്കു വന്നയാളാണെന്നാണ് ഇവർ ആദ്യം മൊഴി നൽകിയത്.  കല്യാണ ചടങ്ങുകളുടെ വീഡിയോ പരിശോധിച്ചപ്പോഴാണ് ഷിബു ഇവരുടെ സുഹൃത്താണെന്നു തെളിഞ്ഞത്. ടെറസിൽവച്ച് ആറോളംപേർ ചേർന്നു മദ്യപിച്ചതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.  

Related News