ഹജ്ജ് നിര്‍വഹിക്കാനായി സൗദിയിലേക്ക് കാല്‍ നടയാത്ര ചെയ്യാനൊരുങ്ങി മലയാളി; താണ്ടേണ്ടത് 8600 കിലോമീറ്റര്‍

  • 21/05/2022

മലപ്പുറം: ഹജ്ജ് നിര്‍വഹിക്കാനുള്ള കാല്‍നടയായി സൗദിയിലേക്ക് യാത്ര ചെയ്യാനൊരുങ്ങി മലയാളിയായ ശിഹാബുദ്ദീന്‍. അടുത്ത വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കാനായാണ് 30 കാരനായ മലപ്പുറം സ്വദേശി ശിഹാബുദ്ദീന്‍ യാത്ര തിരിക്കുന്നത്. 

ഏകദേശം 8600 കിലോമീറ്റര്‍ ദൂരം പിന്നിടേണ്ട യാത്രയില്‍ ദിവസവും ശരാശരി 25 കിലോമീറ്റര്‍ മുതല്‍ കാല്‍ നടയായി യാത്ര ചെയ്യാനാണ് ശിഹാബ് ഉദ്ദേശിക്കുന്നത്. ഒൻപത് മാസമായി ശിഹാബ് യാത്രയുടെ ആസൂത്രണത്തിൽ തന്നെയായിരുന്നു. വാഗാ അതിർത്തി വഴി പാകിസ്താൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാൻ വഴി തയ്യാറാക്കി. അഞ്ച്‌ രാജ്യങ്ങളുടെയും വിസ ശരിയാക്കി. 

280 ദിവസം വരുന്ന കാൽനടയാത്ര ജൂൺ രണ്ടിന് തുടങ്ങും. എട്ട് മാസം കൊണ്ട് സൗദിയില്‍ എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 9 മാസത്തോളമായുള്ള ശ്രമത്തിന്റെ ഭാഗമായി രേഖകളും മറ്റും ശരിയായതിന്റെ സന്തോഷത്തിനാണ് ഈ 30കാരന്‍.

ആതവനാട്  ചോറ്റൂര്‍ ചേലമ്പാടന്‍ സൈതലവി - സൈനബ ദമ്പതികളുടെ മകനാണ് ശിഹാബുദ്ദീന്‍. പ്രവാസിയായിരുന്ന ശിഹാബ് കഴിഞ്ഞ ആറ് വര്‍ഷമായി നാട്ടില്‍ തന്നെയാണ്. കഞ്ഞിപ്പുരയില്‍ ബിസ്‌നസ് നടത്തുകയാണ്. ഭാര്യ : ശബ്‌ന, മകള്‍: മുഹ്മിന സൈനബ്.

സൗദിയില്‍ ജോലി ചൈതിരുന്ന ശിഹാബുദ്ദീന്‍ നിരവധി തവണ പുണ്യഭൂമി സന്ദര്‍ശനം നടത്തിയതിലൂടെയാണ് ജന്മനാട്ടിന്‍ നിന്ന് നടന്നുകൊണ്ട്  ഹജ്ജ് എന്ന പുണ്യകര്‍മ്മം ചെയ്യണമെന്ന ആഗ്രഹം ഉദിക്കുന്നത്. ആഗ്രഹം കുടുംബത്തോടും കൂട്ടുക്കാരോട് പറഞ്ഞപ്പോള്‍ പൂര്‍ണ്ണ പിന്തുണ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യാത്രക്കുള്ള ശ്രമമാരംഭിക്കുന്നത്.  നിരവധി രാജ്യങ്ങളിലൂടെ കടന്ന് പോകുന്ന ശിഹാബിന് പാക്കിസ്ഥാനില്‍ നിന്നുള്ള രേഖകള്‍ 45 ദിവസത്തോളം ദില്ലിയിൽ താമസിച്ചാണ് ശരിയാക്കാനായത്. 


Related News