1500 കോടിയുടെ ഹെറോയിൻ വേട്ട: സംഘത്തിന് പാകിസ്താൻ ബന്ധം; പ്രതിപട്ടികയിൽ രണ്ട് മലയാളികളും

  • 22/05/2022



കൊച്ചി: ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തിക്കടുത്ത് പുറങ്കടലിൽ നിന്ന് 1500 കോടിയുടെ ഹെറോയിൻ വേട്ട നടത്തിയ കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. മയക്കുമരുന്ന് സംഘത്തിന്റെ പാക്കിസ്ഥാൻ ബന്ധം ഡിആർഐ സ്ഥിരീകരിച്ചു. പിടിയിലായ തമിഴ്നാട് സ്വദേശികളായ നാല് പ്രതികൾ പാക്കിസ്ഥാൻ ശൃംഖലയുടെ ഭാഗമാണെന്നാണ് കണ്ടെത്തൽ. 

തമിഴ്നാട് സ്വദേശികളായ ആദ്യ നാല് പ്രതികൾക്കും മയക്കുമരുന്ന് കടത്തലിൽ നേരിട്ട് ബന്ധമുണ്ട്. രണ്ട് മലയാളികളും പ്രതി പട്ടികയിലുണ്ട്. സുചൻ, ഫ്രാൻസിസ് എന്നിവരാണ് പിടിയിലായ മലയാളികൾ. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്. മത്സ്യത്തൊഴിലാളികളായ ഇവർ ജോലിക്കെത്തിയതാണെന്നാണ് മൊഴി നൽകിയത്. കേസിലെ വിഴിഞ്ഞം പൊഴിയൂർ സ്വദേശികളുടെ ബന്ധവും അന്വേഷിക്കുകയാണ്. മയക്കുമരുന്ന് ബോട്ടുകൾ ലക്ഷ്യം വച്ചത് ഇന്ത്യൻ തീരമാണെന്നാണ് കണ്ടെത്തൽ. 

ഇറാൻ ബന്ധമുളള രാജ്യാന്തര മയക്കുമരുന്ന് സംഘമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇറാൻ ബോട്ടിലാണ് അഗത്തിയുടെ പുറങ്കടലിൽ ഹെറോയിൻ എത്തിച്ചത്. ഇവിടെ നങ്കൂരമിട്ട രണ്ട് മത്സ്യബന്ധന ബോട്ടുകളിലേക്ക് ലഹരി മരുന്ന് കൈമാറുകയായിരുന്നു. 

ഹെറോയിൻ നിറച്ച ചാക്കിന് പുറത്ത് പാകിസ്ഥാൻ ബന്ധം സൂചിപ്പിക്കുന്ന എഴുത്തുകളുമുണ്ട്. തമിഴ്നാട്ടിലെ ബോട്ടുടമകളെയും ഡിആർഐ പിടികൂടിയിട്ടുണ്ട്. പിടിയിലായ ബോട്ടുടമ ക്രിസ്പിന് ലഹരിമരുന്ന് കടത്തിൽ മുഖ്യപങ്കാളിത്തമുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.

Related News