പി.സി ജോര്‍ജ്ജിന്റെ വിദ്വേഷ പ്രസംഗം കോടതി നേരിട്ട് പരിശോധിക്കും

  • 23/05/2022

കൊച്ചി: പി.സി.ജോര്‍ജ് നടത്തിയ വിദ്വേഷ പ്രസംഗം ഇന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രണ്ട് കോടതി നേരിട്ട് പരിശോധിക്കും. പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ സൈബര്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശം. 

പി സി ജോര്‍ജ്ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്റെ ഡിവിഡി പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയിരുന്നു. ഈ പ്രസംഗം കാണാനായി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യമൊരുക്കണമെന്നാണ് നിര്‍ദേശം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് - രണ്ടാണ് നിര്‍ദ്ദേശം നല്‍കിയത്. 

ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നും പൊലീസ് രാഷ്ട്രീയ പ്രേരിതമായാണ് കേസെടുത്തതെന്നും പി സി ജോര്‍ജ്ജിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ജനാധിപത്യ മര്യദകള്‍ പാലിക്കാത്ത വ്യക്തിയാണ് പി സി ജോര്‍ജ്ജെന്നും ജാമ്യവസ്ഥ ലംഘിച്ച് കോടതിയെ പോലും വെല്ലുവിളിക്കുകയാണെന്നും പ്രോസിക്യൂഷന്‍ എതിര്‍ത്തു. വാദങ്ങള്‍ക്കിടെയാണ് പ്രസംഗം നേരിട്ട് കാണാന്‍ കോടതി തീരുമാനിച്ചത്.

അതേസമയം ഒളിവില്‍ കഴിയുന്ന പിസി ജോര്‍ജിനായി കൊച്ചി പൊലീസ് അന്വേഷണം തുടരുകയാണ്. ഗണ്മാനെയും അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു. ഇതിനിടെ വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസില്‍ പി സി ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പിസി ജോര്‍ജ് നടത്തിയത് പ്രകോപനപരമായ പ്രസംഗമെന്ന കണ്ടെത്തലോടെയാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തളളിയത്.

Related News