നടിയുടെ പീഡന പരാതി; ഉഭയസമ്മത പ്രകാരമായിരുന്ന ലൈംഗികബന്ധമെന്ന് വിജയ് ബാബു

  • 24/05/2022


കൊച്ചി:  പീഡന പരാതിയിയുമായി ബന്ധപ്പെട്ട കേസില്‍ ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് നടന്‍ വിജയ് ബാബു കോടതിയെ അറിയിച്ചു. നടിയുമായുള്ള ഫോണ്‍ സന്ദേശങ്ങളും ഫോട്ടോകളും കോടതിയില്‍ ഹാജരാക്കി. 

മാര്‍ച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചും മാര്‍ച്ച് 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. 2018 മുതല്‍ പരാതിക്കാരിയെ അറിയാം. സിനിമയില്‍ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്‌ളിനിക്കില്‍ നടി ഏപ്രില്‍ 12 എത്തിയിരുന്നു. ഇവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി. ടി.വി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്കു ശേഷമാണ് ഇത്. ഏപ്രില്‍ 14 നു നടി മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റില്‍ വന്നിരുന്നു. പുതിയ ചിത്രത്തിലെ നായികയോട് നടി ഇവിടെ വെച്ച് ദേഷ്യപെട്ടുവെന്നും വിജയ് ബാബു കോടതിയില്‍ നല്‍കിയ രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. 

ദുബായ് സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡന്‍ വിസയ്ക്കു വേണ്ടി പേപ്പറുകള്‍ ശരിയാക്കനാണ് ഏപ്രില്‍ 24 ന് ദുബായിലെത്തിയത് എന്നും വിജയ് ബാബു പറയുന്നു. അതേസമയം നടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരികെയെത്താനുളള യാത്രാ രേഖകള്‍ സമര്‍പ്പിച്ചാലേ ഹര്‍ജി പരിഗണിക്കൂ എന്ന് സിംഗിള്‍ ബെഞ്ച് ഇന്നലെ നിലപാടെടുത്തിരുന്നു. യാത്രാ രേഖകള്‍ ഹാജരാക്കിയ വിജയ് ബാബു തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൊച്ചിയിലെത്തുമെന്ന് കോടതിയെ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് ഹര്‍ജി പരിഗണിക്കുന്നത്. എന്നാല്‍ 24നകം തിരികെയെത്തണമെന്ന കൊച്ചി സിറ്റി പൊലീസിന്റെ അന്ത്യശാസനം അവഗണിച്ച വിജയ് ബാബുവിനെതിരെ ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ നടപടി തുടരുകയാണ്

Related News