തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

  • 25/05/2022

ഇടുക്കി:  തീവ്രവാദ സ്വഭാവുള്ള സംഘടനകള്‍ക്ക് ഔദ്യോഗിക രഹസ്യങ്ങള്‍ കൈമാറിയ പോലീസുകര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് വിശദ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയ മൂന്നാര്‍ ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടിലാണ് വിശദ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് സ്റ്റേഷനില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്കായി സൈബര്‍ സെല്ലിനു കൈമാറിയിരുന്നു. ചില നിര്‍ണായക വിവരങ്ങള്‍ ഇതുവഴി ലഭിച്ചതായാണ് സൂചന. 

ഇതില്‍ ഉള്‍പ്പെട്ട ഒരു ഉദ്യോഗസ്ഥനെ കഴിഞ്ഞയാഴ്ച മുല്ലപ്പെരിയാര്‍ സ്റ്റേഷനിലേക്കു സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയ മൂന്നാര്‍ ഡിവൈഎസ്പി കെ. ആര്‍. മനോജ് നല്‍കിയ റിപ്പോര്‍ട്ടിലാണ് വിശദ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.ആറുമാസം മുമ്പ് സമാനരീതിയില്‍ തൊടുപുഴ കരിമണ്ണൂര്‍ സ്റ്റേഷനില്‍നിന്ന് മതതീവ്രവാദ സംഘടനകള്‍ക്ക് വിവരം ചോര്‍ത്തിനല്‍കിയ പി കെ അനസ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണം നടത്തി പിരിച്ചുവിട്ടിരുന്നു. പൊലീസ് ഡാറ്റാ ബേസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നതായിരുന്നു കണ്ടെത്തല്‍.

Related News