അജയ് മാക്കന്‍ തോറ്റു; ഹരിയാനയിലെ രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നാടകീയ ജയം

  • 11/06/2022

ന്യൂഡല്‍ഹി: ഹരിയാണയിലെ ഒഴിവ് വന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാടകാന്ത്യം ബി.ജെ.പിക്ക് ജയം. രണ്ട് സീറ്റുകളിലും ബിജെപി പ്രതിനിധികള്‍ ജയിച്ചുവെന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ബിജെപി സ്ഥാനാര്‍ഥിയായ കൃഷന്‍ പന്‍വാറും ബിജെപി-ജെജെപി പിന്തുണയുള്ള സ്വന്ത്ര സ്ഥാനാര്‍ഥിയും മാധ്യമ മേധാവിയുമായ കാര്‍ത്തികേയ ശര്‍മയുമാണ് വിജയിച്ചത്. കോണ്‍ഗ്രസ് അംഗം കാലുവാരിയതോടെ എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പരാജയപ്പെട്ടു.

അദംപുരിലെ കോണ്‍ഗ്രസ് എംഎല്‍എ ആയ കുല്‍ദീപ് ബിഷ്ണോയി ബിജെപിക്ക് വോട്ട് ചെയ്തെന്ന് ഹരിയാണ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ലാല്‍ ഖട്ടാര്‍ അവകാശപ്പെട്ടു. ബിജെപിയുടെ തത്വങ്ങളിലും നയങ്ങളിലും ബിഷ്ണോയി വിശ്വാസം പ്രകടിപ്പിച്ചുവെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും ഖട്ടാര്‍ പറഞ്ഞു. കാലുവാരലും കുതിരക്കച്ചവടവും ഭയന്ന് ഒരാഴ്ചയോളം ഹരിയാണയിലെ കോണ്‍ഗ്രസ് എംഎല്‍എ മാരെ ഛത്തീസ്ഗഢിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ച ശേഷമാണ് വോട്ടിങിനായി കൊണ്ടുവന്നത്. ഇത്തരം ശ്രമങ്ങള്‍ നടത്തിയിട്ടും എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്റെ തോല്‍വി കോണ്‍ഗ്രസിന് വലിയ നാണക്കേടാണ് സൃഷ്ടിച്ചിട്ടുള്ളത്.

റായ്പുറിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ അടച്ചിട്ട് ഏഴു ദിവസം പരിശീലനം നല്‍കിയ കോണ്‍ഗ്രസിന്റെ സ്ഥിതിയാണിത്. ഒരു ദിവസം മാത്രം പരിശീലനം നേടിയ ഞങ്ങള്‍ വിജയിച്ചു' ഖട്ടാര്‍ പരിഹസിച്ചു. ഇതിനിടെ സ്വന്തം എംഎല്‍എ കാലുവാരിയതറിയാതെ കോണ്‍ഗ്രസ് ആഘോഷം നടത്തിയതും നാണക്കേട് വര്‍ധിപ്പിച്ചു. അജയ് മാക്കന് ആശംസകളറിയിച്ച് കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി ഔദ്യോഗിക പേജുകളും ട്വീറ്റ് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ട്വീറ്റുകള്‍ പിന്‍വലിക്കേണ്ടി വന്നു.

90 അംഗങ്ങളാണ് ഹരിയാണ നിയമസഭയിലുള്ളത്. ഇതില്‍ ഒരു സ്വതന്ത്ര അംഗം വോട്ടെടുപ്പിന് എത്തിയില്ല. ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെ ആകെ സാധുവായ വോട്ട് 88 ആയി. ഇതോടെ ഓരോ സ്ഥാനാര്‍ഥിക്കും ജയിക്കാന്‍ വേണ്ടത് 29.34 വോട്ടുകളായിരുന്നു. കോണ്‍ഗ്രസിന്റെ അജയ് മാക്കന് 29 വോട്ടുകളെ നേടാനായുള്ളൂ. ബിജെപി പിന്തുണയുള്ള സ്വതന്ത്രന്‍ കാര്‍ത്തികേയ ശര്‍മയ്ക്ക് നേരിട്ട് 23 വോട്ടുകള്‍ ആണ് ലഭിച്ചത്. ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ കൃഷന്‍ പന്‍വാറിന് ലഭിച്ച 6.65 അധിക വോട്ടുകള്‍ കാര്‍ത്തികേയ ശര്‍മയ്ക്ക് മാറ്റികൊണ്ടാണ് അദ്ദേഹത്തെ വിജയിപ്പിച്ചെടുത്തത് എന്നാണ് ഖട്ടാര്‍ പറയുന്നത്.

പുലര്‍ച്ചെ ഒന്നരയോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെണ്ണലിന് അനുമതി നല്‍കിയതോടെ കോണ്‍ഗ്രസ് ആഘോഷം തുടങ്ങിയിരുന്നു. പിന്നീട് മാക്കന്‍ തോറ്റെന്ന് പ്രഖ്യാപനം വന്നു. വീണ്ടും വോട്ടെണ്ണണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് രേഖാമൂലം ആവശ്യപ്പെട്ടില്ലെങ്കിലും റീ കൗണ്ടിങ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൃപ കാണിച്ചെന്ന് ഹരിയാണ മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അതില്‍ മാക്കന്റെ പരാജയം ഉറപ്പിച്ചു.

ബിജെപിക്ക് വോട്ട് മറിച്ചെന്ന് പറയുന്ന കുല്‍ദീപ് ബിഷ്ണോയി നേരത്തെ തന്നെ കോണ്‍ഗ്രസ് നേതൃത്വുമായി ഇടഞ്ഞുനില്‍ക്കുന്ന എംഎല്‍എയാണ്. കോണ്‍ഗ്രസ് എംഎല്‍എമാരെ ഛത്തീസ്ഗഢിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നെങ്കില്‍ കുല്‍ദീപ് ബിഷ്ണോയി പോകാന്‍ കൂട്ടാക്കായിരുന്നില്ല. ഹരിയാണ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നിരസിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിയുമായി അകന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി കാണാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കില്‍ സമയം അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ നിന്നും ഇയാള്‍ വിട്ടുനിന്നിരുന്നു.


Related News