രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ശരദ്പവാര്‍; പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി

  • 14/06/2022

ദില്ലി: സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് തുറന്നു പറഞ്ഞതോടെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ മത്സരത്തിലേക്ക് കൊണ്ടുവരാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കത്തിന് തിരിച്ചടി. ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാമെന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ടുവച്ചു. 

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയുമാണ് പവാറിന്റെ മനസ്സറിയാന്‍ കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു. സമവായ സ്ഥാനാര്‍ത്ഥി എന്ന സൂചന എന്‍ഡിഎ മുന്നോട്ടുവച്ചിട്ടില്ലാത്തതിനാല്‍ ഒരു മത്സരത്തിനില്ലെന്ന് ശരദ് പവാര്‍ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും പവാര്‍ ഇടതുനേതാക്കളെ അറിയിച്ചു.

പ്രതിപക്ഷ പാര്‍ട്ടികളാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ശരദ് പവാറിന്റെ പേര് മുന്നോട്ടുവച്ചത് . പവാറാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ അംഗീകരിക്കാം എന്ന സൂചന കോണ്‍ഗ്രസും ഇടതുപക്ഷവും നല്‍കിയിരുന്നു. പവാറിനെ അംഗീകരിക്കാം എന്ന് ആം ആദ്മി പാര്‍ട്ടിയും വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന നിലപാട് പവാര്‍ വ്യക്തമാക്കിയത്.പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം പവാര്‍ തള്ളിയതോടെ, മമത ബാനര്‍ജി നാളെ വിളിച്ച യോഗം നിര്‍ണായകമായി. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലേക്ക് കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെയും ക്ഷണിച്ചിട്ടുണ്ട്. 

പവാറും യോഗത്തിനായി ദില്ലിയില്‍ എത്തും. പവാര്‍ പിന്‍വാങ്ങിയതിനാല്‍, ഗുലാംനബി ആസാദ്, യശ്വന്ത് സിന്‍ഹ, ഗോപാല്‍കൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഗുലാം നബി ആസാദുമായി നേതാക്കളില്‍ ചിലര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ജി 23 ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത് ഗുലാം നബിയാണ്. ഗുലാം നബിയെ പിന്തുണയ്ക്കാം എന്ന ധാരണ പൊതുവേ ഇടതുപക്ഷത്തിനുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റ് പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനമെന്ന നിലപാടിലാണ് ഇടതുനേതാക്കളും. എന്തായാലും നിലവിലെ സാഹചര്യത്തില്‍ നാളെ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്കെത്താനുള്ള സാധ്യത കുറവാണ്.

Related News