രാഹുല്‍ ഗാന്ധിയുടെ ആവശ്യം മാനിച്ച് ഇ.ഡി; നാളത്തെ ചോദ്യം ചെയ്യല്‍ മാറ്റി

  • 16/06/2022

ദില്ലി: സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി നാളത്തെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം പരിഗണിച്ച് ഇ.ഡി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തുടര്‍ച്ചയായ മൂന്ന് ദിവസമായി രാഹുല്‍ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. എന്നാല്‍ കൊവിഡ് ബാധിതയായി ദില്ലിയിലെ ആശുപത്രിയില്‍ കഴിയുന്ന സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ചെറിയ ഇടവേള രാഹുല്‍ ആവശ്യപ്പെട്ടത്.

അതേ സമയം, ചോദ്യം ചെയ്യല്‍ നീണ്ട് പോകാനുളള സാധ്യത കണക്കിലെടുത്ത് പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇ ഡിയുടെ ചോദ്യം ചെയ്യല്‍ ദിവസങ്ങളുടെ എണ്ണം കൂടാനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപടി കടുപ്പിക്കുമ്പോള്‍ പ്രതിഷേധം സജീവമാക്കി നിലനിര്‍ത്താനാണ് നിര്‍ത്താനാണ് എ ഐ സി സി ആസ്ഥാനത്ത് ചേര്‍ന്ന നേതൃയോഗത്തില്‍ ധാരണയായത്.ഞായറാഴ്ച മുഴുവന്‍ എംപിമാരോടും ദില്ലിയിലെത്താന്‍ കോണ്‍ഗ്രസ് ആവശ്യപ്പട്ടു. എംപിമാരുടെ ഔദ്യോഗിക വസതികളില്‍ പത്ത് പ്രവര്‍ത്തകരെ താമസിപ്പിച്ച് പ്രതിഷേധം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

 മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും, തീവ്രവാദികളെ നേരിടുന്നത് പോലെയാണ് എംപിമാരോട് പെരുമാറിയതെന്നും രാജ്യസഭ , ലോക്‌സഭ അധ്യക്ഷന്മാര്‍ക്ക് പരാതി നല്‍കിയ എംപിമാര്‍ പ്രതികരിച്ചു. രാഹുല്‍ഗാന്ധിയുടെ അറസ്റ്റുണ്ടായാല്‍ രാജ്യത്തുടനീളം പ്രതിഷേധം കടുപ്പിക്കനാണ് കോണ്‍ഗ്രസ് തീരുമാനം. മുന്‍കൂര്‍ ജാമ്യത്തിന് പോകേണ്ടതില്ലെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശവും രാഷ്ട്രീയമായി നേരിടാനുള്ള നീക്കത്തിന്റെ ഭാഗമാണ്.

Related News