അഗ്നിപഥ് ആര്‍.എസ്.എസുകാരെ പിന്‍വാതിലിലൂടെ സൈനികദളമായി സംഘടിപ്പിക്കാനുള്ള കുറുക്കുവഴിയെന്ന് എം.എ ബേബി

  • 16/06/2022

കോഴിക്കോട്: അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ആര്‍.എസ്.എസുകാരെ പിന്‍വാതിലിലുടെ ഒരു അര്‍ദ്ധ സൈനികദളമായി സംഘടിപ്പിക്കുവാനും അതിന് സര്‍ക്കാരിന്റെ ഖജനാവിലുള്ള ജനങ്ങളുടെ പണം കൗശലപൂര്‍വ്വം ഉപയോഗിക്കാനുമുള്ള ഒരു കുറുക്കുവഴിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

സൈന്യത്തിനും തൊഴിലില്ലാത്ത യുവാക്കള്‍ക്കും എന്തോ മെച്ചം കിട്ടുന്ന കാര്യം ചെയ്യുന്നു എന്ന മട്ടില്‍ ആണ് പ്രധാനമന്ത്രി ഇത് അവതരിപ്പിക്കുന്നത്. നാല് വര്‍ഷത്തേക്ക് 'കരാര്‍ സൈനികരെ' റിക്രൂട്ട് ചെയ്തുകൊണ്ട് പ്രൊഫഷണല്‍ സായുധ സേനയെ ഉയര്‍ത്താന്‍ കഴിയില്ല. പെന്‍ഷന്‍ പണം ലാഭിക്കുന്നതിനുള്ള ഈ പദ്ധതി, നമ്മുടെ പ്രൊഫഷണല്‍ സായുധ സേനയുടെ ഗുണനിലവാരത്തിലും കാര്യക്ഷമതയിലും ഗുരുതരമായ വിട്ടുവീഴ്ച ചെയ്യും.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ സൈന്യത്തില്‍ റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല. സാധാരണ സൈനികരെ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുപകരം ഈ പദ്ധതി അത്തരം കരാര്‍ സൈനികര്‍ക്ക് അവരുടെ നാല് വര്‍ഷത്തിന് ശേഷം മറ്റ് തൊഴില്‍ സാധ്യതകളൊന്നും നല്‍കില്ല. യുവ ആര്‍.എസ്.എസുകാരെ പിന്‍വാതിലിലുടെ ഒരു അര്‍ദ്ധ സൈനികദളമായി സംഘടിപ്പിക്കുവാനും അതിന് സര്‍ക്കാരിന്റെ ഖജനാവിലുള്ള ജനങ്ങളുടെ പണം കൗശലപൂര്‍വ്വം ഉപയോഗിക്കാനുമുള്ള ഒരു കുറുക്കുവഴിയായി വേണം ഈ പദ്ധതിയെ കാണാന്‍. യഥാര്‍ത്ഥ ഉദ്ദേശം ഇതായിരിക്കെത്തന്നെ വലിയൊരുകാര്യം എന്നമട്ടില്‍ ഇതവതരിപ്പിക്കുന്നവരുടെ അതിബുദ്ധി സമ്മതിക്കണമെന്നും എം.എ. ബേബി പറഞ്ഞു.

തൊഴില്‍ സുരക്ഷിതത്വം എന്ന പരിരക്ഷ പോലുമില്ലാതെ പരമമായ ത്യാഗത്തിന് തയ്യാറാവാന്‍ നമ്മുടെ യുവാക്കളോട് ആഹ്വാനം ചെയ്യുന്നത് കുറ്റകരമാണ്. സര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തിനെതിരെരാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വയമേവെ യുവാക്കളുടെ പ്രതിഷേധം ഉയര്‍ന്നു വന്നിരിക്കുകയാണ്.ഈ 'അഗ്നിപഥ്' പദ്ധതി ഉടന്‍ പിന്‍വലിക്കണം. സായുധ സേനയിലേക്കുള്ള പതിവ് റിക്രൂട്ട്‌മെന്റ് അടിയന്തരമായി നടത്തുകയും വേണം.

Related News