അത്താഴം വിളമ്പാൻ വിസമ്മതിച്ചതിന് ഭാര്യയെ മര്‍ദ്ദിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ് അറസ്റ്റില്‍

  • 19/06/2022

ദില്ലി: അത്താഴം വിളമ്പാൻ വിസമ്മതിച്ചതിന് ഭാര്യയെ മര്‍ദ്ദിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ദില്ലിയിലെ സുൽത്താൻപൂരില്‍ ആണ് ദാരുണമായ സംഭവം ഉണ്ടായത്. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം തന്നെ ഭര്‍ത്താവ് വിനോദ് കുമാർ ദുബെ ഉറങ്ങുകയായിരുന്നു. രാവിലെ ഉണർന്നതിന് ശേഷമാണ് ഭാര്യ മരിച്ചതായി ഇയാള്‍ മനസ്സിലാക്കിയത്. 

ജൂൺ 17ന് രാവിലെ 9.30ന് വിനോദ് കുമാർ ദുബെ തന്റെ ഭാര്യ സൊണാലി ദുബെയെ കൊലപ്പെടുത്തിയെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. സംഭവസ്ഥലത്തെത്തിയ പോലീസ് അന്വേഷണത്തിൽ ഭാര്യയെ തലയണയുടെ സഹായത്തോടെ അടിച്ചും ഞെരിച്ചും കൊലപ്പെടുത്തിയതായി കണ്ടെത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

പോലീസ് സംഭവം അറിയിച്ചയാളോടും, നാട്ടുകാരോടും പ്രതിയെക്കുറിച്ച് അന്വേഷിച്ചു. എന്നാല്‍ അവര്‍ക്ക് വിവരം ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇയാള്‍ പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിനോദ് കുമാർ ദുബെയെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം ചെയ്ത ശേഷം പ്രതി വീട്ടിലുണ്ടായിരുന്ന 40,000 രൂപയിലധികം പണവുമായി ദില്ലിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ദില്ലി അതിര്‍ത്തിയില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.

താനും ഭാര്യയും വ്യാഴാഴ്ച രാത്രി മദ്യം കഴിച്ചുവെന്നും അത്താഴം വിളമ്പാൻ ആവശ്യപ്പെട്ടപ്പോൾ അവൾ നിരസിച്ചതായും പ്രതി പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും ഭാര്യ മർദിക്കുകയും ചെയ്തുവെന്നാണ് ഇയാള്‍ പറഞ്ഞത്. ഇയാളെ റിമാന്‍റ് ചെയ്തു.

Related News