ഫ്‌ളാറ്റിലെ കൊലപാതകത്തിന് പിന്നില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് പോലീസ്

  • 17/08/2022

കൊച്ചി: കാക്കനാട് ഫ്ലാറ്റിലെ കൊലപാതകം മയക്കുമരുന്നുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് പൊലീസ് . മലപ്പുറം സ്വദേശി സജീവ് കൃഷ്ണ കൊല്ലപ്പെട്ട സംഭവത്തിലാണ് മയക്ക് മരുന്നുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലക്ക് കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചത്്. സജീവിനെകൊന്ന കേസില്‍ മഞ്ചേശ്വരത്ത് നിന്നും പിടികൂടിയ അര്‍ഷാദിന്റെയും സുഹൃത്തിന്റെയും പക്കല്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തി.

കഞ്ചാവും എം ഡി എം എയുമാണ് കണ്ടെത്തിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച ബൈക്കും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 3 മൊബൈല്‍ ഫോണും ഇവരില്‍ കണ്ടെത്തി. മയക്കുമരുന്ന് കേസില്‍ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തും. ഇതോടെ ഇരുവരെയും കൊച്ചി പൊലീസിന് കൈമാറുന്നത് വൈകിയേക്കും. സംസ്ഥാനം കടക്കാനുള്ള ശ്രമത്തിനിടെയാണ് കാസര്‍ഗോഡ് അതിര്‍ത്തിയില്‍ നിന്ന് അര്‍ഷാദ് പിടിയിലാവുന്നത്. ഇന്നലെ ഉച്ചക്ക് ഇയാള്‍ കോഴിക്കോട് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളുടെ അവസാന ടവര്‍ ലൊക്കേഷന്‍ കോഴിക്കോട് ആയിരുന്നു. അതുകൊണ്ട് തന്നെ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയിരുന്നു. ജില്ലാ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകള്‍. സജീവിനൊപ്പം അര്‍ഷാദുണ്ടെന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞതിനെത്തുടര്‍ന്ന് അര്‍ഷാദിനെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. കള്ളത്താക്കോലിട്ട് ഒടുവില്‍ ഫ്‌ളാറ്റിന്റെ വാതില്‍ സുഹൃത്തുക്കള്‍ തുറന്നു. പുതപ്പില്‍ കെട്ടിപ്പൊതിഞ്ഞ നിലയിലുള്ള സജീവ് കൃഷ്ണയുടെ മൃതദേഹം ചൂണ്ടിക്കാട്ടിയത് അര്‍ഷാദിന്റെ സുഹൃത്ത് ആശിഷായിരുന്നു. ഇയാള്‍ മൃതദേഹത്തിനടുത്തേക്ക് പെട്ടെന്ന് എത്തിയതിലുള്‍പ്പെടെ പൊലീസിന് സംശയമുണ്ട്.

Related News