പി.ഡബ്ല്യു.ഡി ഓഫീസില്‍ മന്ത്രിയുടെ മിന്നല്‍ പരിശോധന; ഉദ്യോഗസ്ഥര്‍ ഒപ്പിട്ട് പോയത് കണ്ടെത്തി

  • 29/08/2022

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം പൂജപ്പുര സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. ഉദ്യോഗസ്ഥര്‍ സമയത്തിന് ഓഫീസില്‍ വരുന്നില്ലെന്നും തോന്നുമ്പോള്‍ വന്നു പോകുന്നു എന്നും നിരന്തരം പരാതിയെത്തുടര്‍ന്നായിരുന്നു റിയാസിന്റെ സന്ദര്‍ശനം.

പരിശോധിക്കാനെത്തിയപ്പോള്‍ എ.ഇ.അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ല. ഓഫീസില്‍ രണ്ട് ഓവര്‍സിയര്‍മാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മന്ത്രി ആവശ്യപ്പെട്ട രേഖകളും ഓഫീസില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മന്ത്രി ചീഫ് എന്‍ജിനീയറോട് ഓഫീസിലെത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.ADVERTISEMENT'ഓഫീസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ പരാതികളാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. വന്നാല്‍ ഓഫീസില്‍ ആരും ഇല്ല, ഓഫീസ് അടച്ചിടുന്നു എന്നാണ് പരാതി. ഇത് തുടര്‍ച്ചയായി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. പരിശോധനയില്‍ പരാതി ന്യായമാണെന്ന് കണ്ടെത്തിട്ടുണ്ട്. അറ്റന്‍ഡന്‍സ് രജിസ്റ്റര്‍, മൂവ്‌മെന്റ് രജിസ്റ്റര്‍, ഡെയ്‌ലി കാഷ് രജിസ്റ്റര്‍, കാഷ്വല്‍ ലീവ് രജിസ്റ്റര്‍, ഇ ഓഫീസ് പ്രോഗ്രസ്, ഇതില്‍ ഇ ഓഫീസ് പ്രോഗ്രസ് ഒഴികെ മറ്റു നാലെണ്ണവും പരിശോധിച്ചു. പരിശോധിച്ചതില്‍ ചില കാര്യങ്ങള്‍ വസ്തുതയാണെന്ന് തോന്നി. ചീഫ് എന്‍ജിനീയര്‍ കൂടി വരേണ്ടതുണ്ട്. വിവിധ വകുപ്പുകളുടെ ഒട്ടേറെ പ്രവൃത്തികള്‍ ഇവിടെ ഉണ്ട്. ആ പ്രവൃത്തികളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളില്‍ നിന്ന് വരുന്നവര്‍ക്കും ഇത്തരത്തില്‍ ഉള്ള സമീപനം ഉണ്ട് എന്ന പരാതികളുണ്ട്. പരിശോധിച്ചപ്പോള്‍ തന്നെ ദീര്‍ഘകാലം ലീവ് എടുത്ത ആളുകളുണ്ട്. വരാത്ത ആളുകളുണ്ട്. വന്ന് ഒപ്പിട്ട് പോകുന്ന സ്ഥിതി ഉണ്ട്. രാവിലെ വരിക ഒപ്പിട്ട് പോകുക രണ്ട് ദിവസം കഴിഞ്ഞു വരിക എന്ന സ്ഥിതിയും ഉണ്ട്. തലസ്ഥാനത്തെ ഓഫീസാണ്, പ്രധാനപ്പെട്ടതാണ്. ഈ സ്ഥിതി തിരുത്തപ്പെടേണ്ടതാണ്. ബാക്കികാര്യങ്ങള്‍ ചീഫ് എഞ്ചിനിയറുമായി സംസാരിക്കും. ശക്തമായ നടപടി സ്വീകരിക്കും. ഇത് മറ്റ് എല്ലാ ഓഫീസുകള്‍ക്കുമുള്ള സന്ദേശമാണ്.' മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Related News