ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ: കാണാതായ 17 പേർക്കായി തിരച്ചിൽ, ഉത്തരകാശിയിൽ ട്രക്കിംഗും മലകയറ്റവും വിലക്കി കളക്ടർ

  • 06/10/2022

കാശി: ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ ദുരന്തത്തിൽ കാണാതായവരെ തിരയുന്നതിനായി ജമ്മു കശ്മീരിൽ നിന്നുള്ള വിദഗ്ധ സംഘവും. വിവിധ സേനകൾ സംയുക്തമായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. 17 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ രണ്ട് ദിവസത്തേക്ക് ഉത്തരകാശിയിൽ ട്രക്കിംഗും മലകയറ്റവും വിലക്കി കളക്ടർ ഉത്തരവിട്ടു. 

ഉത്തരാഖണ്ഡിൽ ഹിമാലയ മലനിരകളിലുണ്ടായ ഹിമപാതത്തെ തുടർന്ന് 28 പർവതാരോഹകരാണ് ഉത്തരാഖണ്ഡിൽ കുടുങ്ങിയത്. ഇവരിൽ പത്ത് പേർ കൊല്ലപ്പെട്ടു. എട്ട് പേരെ രക്ഷിച്ചു. രക്ഷപ്പെട്ടവരിൽ ചിലർ ഗുരുതരാവസ്ഥയിലാണ്. ജവഹർലാൽ നെഹ്‌റു മൗണ്ടെനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് എല്ലാവരും. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. 

അപകടത്തിൽപ്പെട്ടവരുടെ പട്ടിക ഉത്തരാഖണ്ഡ് പോലീസ് പുറത്തുവിട്ടു. ഇതിൽ കൂടുതൽ പേർ ഉത്തരാഖണ്ഡിൽ നിന്നാണ് എട്ട് പേർ, പശ്ചിമബംഗാളിൽനിന്നും ഹിമാചൽ പ്രദേശിൽനിന്നും മൂന്ന്, ഹരിയാനയിൽനിന്നും കർണാടകയിൽനിന്നും രണ്ട്, ദില്ലി, തമിഴ്‌നാട്, അസം, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നും ഒരാൾ വീതവും അപകടത്തിൽ പെട്ടിട്ടുണ്ട്.  കര വ്യോമ സേനകളുടെ കൂടുതൽ ഹെലികോപ്റ്ററുകൾ ഇന്ന് രക്ഷാ പ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. കര - വ്യോമ സേനകളും ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളും ഐടിബിപിയും സംയുക്തമായാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. 

Related News