പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി; എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് എതിരെ വീണ്ടും കേസ്

  • 26/10/2022

തിരുവനന്തപുരം: പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് എതിരെ വീണ്ടും കേസ്. പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയതിന് സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ നിന്ന് പിന്‍മാറണമെന്നും മൊഴി നല്‍കരുതെന്നും ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചെന്ന് യുവതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. എല്‍ദോസിന് വേണ്ടി വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ഭീഷണി സന്ദേശം അയക്കുന്നതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.


എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കുമെന്ന് യുവതി പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി എല്‍ദേസ് ആയിരിക്കും. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു.

'കേസ് പിന്‍വലിക്കണം, ഇന്ന് മൊഴി കൊടുക്കാന്‍ പാടില്ല എന്നുള്ള രീതിയിലാണ് ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തുന്നത്. മൊഴി കൊടുത്താല്‍ ഉപദ്രവിക്കും, പിറകെ നടന്ന് ശല്യം ചെയ്യും. മാനസികമായി പീഡിപ്പിച്ച്‌ എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി എല്‍ദോസ് കുന്നപ്പിളളിയായിരിക്കും. അയാള്‍ക്ക് സ്വന്തമായി ഒരുവ്യക്തിത്വം ഇല്ല. എന്തുകൊണ്ടാണ് പരാതി കൊടുക്കാത്തതെന്നായിരുന്നു അന്ന് ചോദിച്ചത്. പരാതി കൊടുത്തപ്പോള്‍ ഏറ്റവും മോശപ്പട്ടവളായി ചിത്രീകരിക്കുകയാണ് എംഎല്‍എ ചെയ്യുന്നത്. തനിക്ക് നീതി കിട്ടണം. സര്‍ക്കാരിനെ കൂടാതെ താനും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും'- പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

Related News