സംരക്ഷിത വനങ്ങളോട് ചേർന്ന ബഫർസോണിൽ 49,374 കെട്ടിടങ്ങൾ, നേരിട്ടുള്ള പരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് സമർപ്പിക്കും

  • 27/10/2022

തിരുവനന്തപുരം: സംസ്ഥാനത്ത് സംരക്ഷിത വനങ്ങളോട് ചേർന്ന ബഫർസോണിൽ 49,374 കെട്ടിടങ്ങളുണ്ടെന്ന് ഉപഗ്രഹ സർവ്വേ റിപ്പോർട്ട്. നേരിട്ടുള്ള പരിശോധന കൂടി നടത്തിയ ശേഷം സംസ്ഥാനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറും. സൂപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് നടപടി. സംരക്ഷണ വനമേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവ് ബഫർസോണായി സുപ്രീംകോടതി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വിവിധ സംസ്ഥാനങ്ങൾക്ക് പഠനം നടത്താനുള്ള നിർദ്ദേശം. സംസ്ഥാനത്ത് 1592.52 ചതുശ്ര കിലോമീറ്ററിലായാണ് 24 സംരക്ഷിത വനമേഖയുളളത്. ഇതിനുള്ളിൽ വീടുകൾ, വാണിജ്യസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ. വ്യവസായ സ്ഥാപനങ്ങൾ, ആരാധാനലങ്ങൾ എന്നിങ്ങനെ 49374 കെട്ടിടങ്ങളുണ്ടെന്നാണ് ഉപഗ്രഹ സർവ്വേ റിപ്പോർട്ട്. 

ബഫർസോണിനുളളിൽ 83 ആദിവാസി സെറ്റിൽ മെറ്റുകളുണ്ട്. വയനാട് വന്യജീവി സങ്കേതത്തിലാണ് ഏറ്റവും കൂടുതൽ കെട്ടിടങ്ങളുള്ളത്. 13577 കെട്ടിടങ്ങളുണ്ട്. ഏറ്റവും കുറവ് നിർമ്മാങ്ങളുള്ളത് പാമ്പാടും ചോലയിലാണ് 63 കെട്ടിടങ്ങൾ.കൂടുതൽ വാണിജ്യസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് പെരിയാർ ടൈഗർ റിസർവ്വ് മേഖലയിലാണ്. 1769 സംരക്ഷിത വനമേഖലക്കുള്ളിൽ 1023.45 ചതുശ്ര കിലോമീറ്റർ വനഭൂമിയും, 569.07 ചതുശ്ര കിലോമീറ്റർ വനേതര ഭൂമിയുമുണ്ട്. 

റിമോർട്ട് സെൻസിംഗ് ഏജൻസി പഠനം നടത്തിയ സ്ഥലങ്ങളിൽ നേരിട്ട് പരിശോധന നടത്താനായി ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷണൻറെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതിയെ നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. നേരിട്ടുള്ള പരിശോധനയിൽ വീടുകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും എണ്ണം ഇനിയും ഉയരാനിടയുണ്ട്. ക്വാറികളുടെ കണക്കെടുക്കുന്നത് നേരിട്ടുള്ള പരിശോധനയിലാണ്. കണക്കെടുപ്പിന് ശേഷം ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കും. എന്നാൽ നിലവിലെ വീടുകൾക്കോ കൃഷിക്കോ പ്രശ്‌നമില്ലെന്നാണ് വനംവകുപ്പ് വിശദീകരണം. ഞായറാഴ്ച സമിതി ആദ്യയോഗം ചേരും.ഈ പഠനത്തിന് ശേഷം തയ്യാറാക്കുന്ന റിപ്പോർട്ടാകും വനം പരിസ്ഥിതി മന്ത്രാലയത്തിന് നൽകുക.

Related News