ഷാരോൺ കൊലക്കേസ്: ഗ്രീഷ്മ തെളിവെടുപ്പിനിടെ ഓരോ കാര്യങ്ങളും വെളിപ്പെടുത്തുന്നത് ചിരിച്ചുകൊണ്ട്

  • 08/11/2022

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ തെളിവെടുപ്പിനിടെ ഓരോ കാര്യങ്ങളും വെളിപ്പെടുത്തുന്നത് ചിരിച്ചുകൊണ്ട്. തെല്ലും കുറ്റബോധമില്ലാതെയാണ് താനും ഷാരോണും ഒരുമിച്ച്‌ പോയ സ്ഥലങ്ങളും അവിടങ്ങളില്‍ വെച്ചുണ്ടായ സംഭവങ്ങളും ഗ്രീഷ്മ പൊലീസിനോട് വിവരിച്ചത്. പൊലീസിന്റെ നിരീക്ഷണങ്ങള്‍ക്ക് മറുകമന്റുകളും ഗ്രീഷ്മ പറയുന്നുണ്ടായിരുന്നു.


തിരുവനന്തപുരം നഗരത്തിലെ വേളി, വെട്ടുകാട് പ്രദേശങ്ങളിലായിരുന്നു ഇന്നലെ തെളിവെടുപ്പ്. വെട്ടുകാട് പള്ളിയില്‍ വച്ചാണ് തന്റെ നെറ്റിയില്‍ ഷാരോണ്‍ കുങ്കുമം അണിയിച്ചതെന്നു ഗ്രീഷ്മ പറഞ്ഞു. ചിരിച്ചു കൊണ്ടാണ് പൊലീസുകാരോടു ഓരോ കാര്യങ്ങളും ഗ്രീഷ്മ വിവരിച്ചത്. 'നല്ലൊരു ജീവിതമുണ്ടാകണേ എന്നായിരിക്കും അവന്‍ പ്രാര്‍ഥിച്ചത്' എന്ന് വെട്ടുകാട് പള്ളിയില്‍ വെച്ച്‌ ഡിവൈഎസ്പി ഗ്രീഷ്മയോട് പറഞ്ഞു. 'പക്ഷേ, നേരെ തിരിച്ചായിപ്പോയി' എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി.

ഷാരോണുമായി പ്രണയത്തിലായിരുന്നപ്പോള്‍ ഒപ്പം സഞ്ചരിച്ച സ്ഥലങ്ങളിലായിരുന്നു ഇന്നലെ തെളിവെടുപ്പ്. താനും ഷാരോണും ഒന്നിച്ചുള്ള ചിത്രങ്ങളെടുത്ത സ്ഥലങ്ങളിലേക്ക് പൊലീസിനെ ഗ്രീഷ്മ കൊണ്ടുപോയി. ഓരോ ചിത്രവും വിഡിയോയും എടുത്ത സ്ഥലങ്ങള്‍ കാണിച്ചു കൊടുത്തതിനൊപ്പം അന്ന് അവിടെ വച്ചു കണ്ട പരിചയക്കാരെ കുറിച്ചും വിശദീകരിച്ചു. അവിടെ ഭക്ഷണം കഴിക്കാന്‍ പോയ ഹോട്ടലും പൊലീസിനു കാട്ടിക്കൊടുത്തു. തമിഴ്നാട്ടിലെ തൃപ്പരപ്പ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ഗ്രീഷ്മയെ തെളിവെടുപ്പിനു കൊണ്ടുപോകും. തെളിവെടുപ്പ് ഇന്നും തുടരും.

Related News