കത്ത് വിവാദം: കേസെടുത്തുള്ള അന്വേഷണം വൈകും

  • 14/11/2022

തിരുവനന്തപുരം: നഗരസഭയിലെ കരാർ നിയമനത്തിലെ വിവാദ കത്തിൽ കേസെടുത്തുള്ള അന്വേഷണം വൈകും. കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പ്രാഥമിക അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് സംഘത്തിൻറെ റിപ്പോർട്ട്. അവധിയിലുള്ള ക്രൈം ബ്രാഞ്ച് മേധാവി വെള്ളിയാഴ്ചയെ മടങ്ങിയെത്തുകയുള്ളൂ. ഇതിന് ശേഷമേ പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച് തീരുമാനമുണ്ടാകാൻ സാധ്യതയുള്ളൂ.

കരാർ നിയമനത്തിന് ആളെ ആവശ്യപ്പെട്ട് പാർട്ടിക്ക് കത്ത് നൽകിയിട്ടില്ലെന്നും കത്തിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നുമാണ് മേയർ അന്വേഷണ സംഘങ്ങൾക്ക് നൽകിയ മൊഴി. നിയമനങ്ങളിൽ ഇടപെടാറില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും വിശദീകരിക്കുന്നു. 

മേയറുടെ ലെറ്റർ പാഡിൽ കത്ത് നൽകിയ സംഭവത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് സിപിഎം നേതാവും കൌൺസിലറുമായ ഡി ആർ അനിലും മൊഴി നൽകിയിട്ടുണ്ട്. മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് താൻ കണ്ടിട്ടില്ലെന്നാണ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിനും വിജിലൻസിനും അനിൽ നൽകിയ മൊഴി. കത്തിന്റെ പകർപ്പ് അനിൽ തിരുവനന്തപുരത്തുള്ള സിപിഎം നേതാക്കളുടെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലിടുകയും അവിടെ നിന്നും ചോർന്നുപോയെന്നുമായിരുന്നു ആരോപണം. എന്നാലിതെല്ലാം അനിലിപ്പോൾ നിഷേധിക്കുകയാണ്.

Related News