കെ സുധാകരൻറെ ആർഎസ്എസ് പ്രസ്താവനകൾ; വിവാദം ചർച്ച ചെയ്യാൻ മുസ്ലീം ലീഗ് യോഗം ചേരും

  • 15/11/2022

മലപ്പുറം: കെ പി സി സി പ്രസിഡൻറ് കെ.സുധാകരൻ ആർഎസ്എസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകൾ ഇന്ന് മുസ്ലീം ലീഗ് ഉന്നതാധികാരി സമിതി,ഭാരവാഹി യോഗങ്ങളിൽ ചർച്ചയാകും.പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിൻ വിലയിരുത്തലാണ് അജണ്ടയെങ്കിലും സുധാകരന്റെ പരാമർശം പ്രധാന ചർച്ചയാകും. സുധാകരൻറെ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശനവുമായി നേതാക്കൾ രംഗത്തെത്തിയതിന്റെ പിന്നാലെയാണ് നേതൃയോഗം.

ആർ എസ് എസ് ശാഖയ്ക്ക് പണ്ട് സംരക്ഷണം നൽകിയെന്ന് കെ സുധാകരൻ പറഞ്ഞതാണ് ആദ്യ വിവാദ പ്രസംഗം. കെ.എസ്.യു.വിൽ പ്രവർത്തിക്കുമ്പോൾ കണ്ണൂർ എടക്കാട് മണ്ഡലത്തിലെ ചില ആർ.എസ്.എസ് ശാഖകൾ സംരക്ഷിക്കാൻ ആളെ അയച്ച് സഹായം നൽകിയെന്നായിരുന്നു ആ പരമാർശം. ആർ എസ് എസ് ശാഖകൾക്കെതിരെ സി പി എം അക്രമം അഴിച്ച് വിട്ടപ്പോൾ പൗരൻമാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ജനാധിപത്യപരമായ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പിന്നീട് അദ്ദേഹത്തിൻറെ വിശദീകരണം. 

ഏറ്റവും ഒടുവിൽ, നെഹ്‌റുവിലും കെ സുധാകരന് നാക്ക് പിഴച്ചു. ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ തൻറെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കിക്കൊണ്ട് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വർഗീയതയോട് സന്ധി ചെയ്‌തെന്ന സുധാകരൻറെ പ്രസ്താവനയാണ് വിവാദമായത്. ഇതിന് പിന്നാലെ വിശദീകരണവുമായി കെപിസിസി പ്രസിഡൻറ് വീണ്ടും രംഗത്തെത്തി. നെഹ്റുവിനെ തമസ്‌ക്കരിക്കാനും ഗാന്ധിയെ നിന്ദിക്കാനും കോൺഗ്രസ് മുക്ത ഭാരതം പ്രാവർത്തികമാക്കാനും ശ്രമിക്കുന്ന സംഘപരിവാറിനെ ജനാധിപത്യമൂല്യങ്ങൾ ഓർമ്മപ്പെടുത്താനാണ് പ്രസംഗത്തിൽ പഴയകാല ചരിത്രം പരാമർശിച്ചതെന്നും എന്നാൽ, അതിനിടയിലുണ്ടായ വാക്കുപിഴ ഞാൻ മനസിൽപോലും ഉദ്ദേശിക്കാത്ത തലങ്ങളിലാണ് അതിനെ എത്തിച്ചതെന്നും കെ സുധാകരൻ ഏറ്റ് പറഞ്ഞു.

Related News