കൊച്ചി കൂട്ട ബലാത്സംഗക്കേസ്; ഗൂഢാലോചന അന്വേഷിച്ച് പൊലീസ്

  • 19/11/2022

കൊച്ചി: കൊച്ചി കൂട്ട ബലാത്സംഗ കേസിൽ നാല് പ്രതികളെ റിമാൻഡ് ചെയ്തു. ഡിസംബർ മൂന്ന് വരെയാണ് റിമാൻഡ് ചെയ്തത്. നാല് പേർക്ക് പുറമെ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. 19കാരിയെ മയക്കി കടത്തിക്കൊണ്ട് പോകാൻ ശ്രമം നടന്നുവെന്ന് സംശയിക്കുന്നതായി കൊച്ചി പൊലീസ് കമ്മീഷണറും ഇന്നലെ വ്യക്തമാക്കിയിരുന്നു. കൊച്ചി തേവരയിലെ ബാറിൽ ലഹരി വിൽപന നടന്നോ എന്നതിലും അന്വേഷണം നടക്കുകയാണ്. പ്രതികളെ ലഹരി പരിശോധനക്കും വിധേയരാക്കിയിട്ടുണ്ട്. അതേസമയം പരിശോധനക്കായി പൊലീസ് പരാതിക്കാരിയുടെ ഫോൺ പിടിച്ചെടുത്തതിലും ആക്ഷേപമുയർന്നിട്ടുണ്ട്.

കൊച്ചിയിൽ മോഡലിനെ കൂട്ട ബലാത്സംഗ ചെയ്ത കേസിൽ ബലാത്സംഗത്തിന് ഇരയായ യുവതിയുടെ സുഹൃത്ത് ഡോളി, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി  എന്നിവരെയാണ് എറണാകുളം എ സി ജെ എം കോടതിയാണ് അടുത്ത മാസം മൂന്ന് വരെ റിമാൻറ്  ചെയ്തത്. ബലാത്സംഗം,ഗൂഢാലോചന, കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. സഞ്ചരിക്കുന്ന കാറിൽ വച്ചാണ് മൂന്ന് യുവാക്കൾ യുവതിയെ ബലാത്സംഗം ചെയ്തതത്. മയക്ക് മരുന്ന് നൽകിയെന്ന യുവതിയുടെ പരാതിയടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണത്തിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. രണ്ട് ദിവസത്തെ കസ്റ്റഡിക്കുള്ള അപേക്ഷ തിങ്കളാഴ്ച്ച പൊലീസ് കോടതിയിൽ നൽകും.

സംഭവ ദിവസം ഹോട്ടലിൽ സംഭവിച്ചതും, വാഹനം രാത്രി സഞ്ചരിക്കുന്നതിൻറെയും സിസിറ്റിവി ദൃശ്യങ്ങളും,യുവതിയുടെ മെഡിക്കൽ പരിശോധനാ ഫലവും ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡോളി വിളിച്ചിട്ടാണ് ഹോട്ടലിൽ പോയതെന്നും ഹോട്ടലിൽ വച്ച്  തനിക്ക് മയക്കുമരുന്ന് നൽകിയതായി സംശയമുണ്ടെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവശയായ നിലയിലായ 19കാരിയെ താൻ പരിചയപ്പെടുത്തിയ സുഹൃത്തുക്കളുടെ വാഹനത്തിൽ കയറ്റിയത് രാജസ്ഥാൻ സ്വദേശി ഡോളിയാണ്. പീഡനത്തിന് ഡോളി സഹായം ചെയ്തുവെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. അതേസമയം, തൻറെ ഫോൺ സൗത്ത് പൊലീസ് വാങ്ങിയിട്ട് തിരിച്ച് നൽകാത്തതിൽ യുവതി പരാതിയുയർത്തി.

Related News