വടക്കഞ്ചേരി വാഹനാപകടത്തില്‍ കെ.എസ്.ആര്‍.ടി.സിക്കും പങ്കുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട്

  • 20/11/2022

തിരുവനന്തപുരം: വടക്കഞ്ചേരി വാഹനാപകടത്തില്‍ കെ.എസ്.ആര്‍.ടി.സിക്കും പങ്കുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട്. അപകടത്തില്‍പെട്ട സൂപ്പര്‍ഫാസ്റ്റ് ബസ് ദേശീയപാതയിലെ വളവില്‍ നിര്‍ത്തി യാത്രക്കാരനെ ഇറക്കിയിരുന്നു. ഇതിനു ശേഷം മുന്നോട്ട് നീങ്ങുമ്ബോഴാണ് പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചുകയറിയതെന്നും അപകട തീവ്രത വര്‍ധിപ്പിക്കാന്‍ ഇത് കാരണമായെന്നും അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.


ബസിലെ ജി.പി.എസില്‍ നിന്നുള്ള വിവരങ്ങള്‍, നിരീക്ഷണ കാമറകളില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഡ്രൈവര്‍ റോഡിന് നടുവില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തിയെന്നും ഇത് അനധികൃതമായ നിര്‍ത്തലിന്‍റെ പരിധിയില്‍ വരുന്നതാണെന്നും അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കും പങ്കുണ്ടെന്നും നേരത്തേ നാറ്റ്പാക്കും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മറ്റ് വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാകുന്ന വിധത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് റോഡില്‍ നിര്‍ത്തിയത് തെറ്റാണെങ്കിലും അപകടത്തിന്റെ പ്രധാന കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അമിതവേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് അടിവരയിടുന്നു. വലത് ട്രാക്കിലൂടെ നീങ്ങിയ കാറിനെയും ഇടത് ട്രാക്കിലൂടെ നീങ്ങിയ കെ.എസ്.ആര്‍.ടി.സി ബസിനെയും വളവില്‍വെച്ച്‌ ഒരേസമയം മറികടക്കാന്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ശ്രമിച്ചതും അപകടത്തിനിടയാക്കി.

വേഗക്കൂടുതല്‍ കാരണം വളവ് തിരിയാന്‍ കൂടുതല്‍ സ്ഥലമെടുത്തത് കണക്കുകൂട്ടല്‍ തെറ്റിച്ചു. ഈ സമയം ടൂറിസ്റ്റ് ബസ് 97.7 കിലോമീറ്ററായിയിരുന്നു വേഗം. വേഗക്കൂടുതല്‍ കാരണം ടൂറിസ് ബസ് ഡ്രൈവര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്നില്‍ തട്ടാതെ മാറ്റിയെടുക്കാനുള്ള സാവകാശം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Related News