പുതിയ പാർലമെൻറ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് മോദി; നിലവിളക്ക് കൊളുത്തി ഉദ്ഘാടനം

  • 28/05/2023

ദില്ലി: പുതിയ പാർലമെൻറ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളിൽ പ്രധാനമന്ത്രിയും പങ്കെടുത്തു. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ ചെങ്കോൽ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തിയാണ് പാർലമെൻറ് മന്ദിരത്തിൻറെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് അദ്ദേഹം  ഇരു ചേംബറുകളിലും സന്ദർശിച്ചു.

2020 ലാണ് പുതിയ പാർലമെൻറ് മന്ദിരത്തിൻറെ നിർമ്മാണം തുടങ്ങിയത്. 2022ൽ  പ്രധാന കെട്ടിടത്തിൻറെ നിർമ്മാൻം പൂർത്തിയായി.  899 ദിവസങ്ങളാണ് നിർമ്മാണത്തിന് എടുത്തത്. 21 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാർലമെൻറ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. ത്രികോണാകൃതിയിലാണ് മന്ദിരത്തിൻറെ രൂപകൽപന.  രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളാനാകും. ലോക്‌സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങളുമാണുള്ളത്.

അതേസമയം, പാർലമെൻറ് മന്ദിരത്തിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് രാജ്യതലസ്ഥാനം കനത്ത ജാഗ്രതയിലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുലർച്ചെ അഞ്ചര മുതൽ ഗതാഗത നിയന്ത്രണം തുടങ്ങി. കേന്ദ്രസേനയും ദില്ലി പൊലീസും ക്രമസമാധാനം ഉറപ്പ് വരുത്തും. ഗുസ്തിതാരങ്ങളും അവർക്ക് ഐക്യദാർഢ്യവുമായി കർഷക സംഘടനകളും പുതിയ പാർലമെൻറ് മന്ദിരത്തിന് മുന്നിൽ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ദില്ലി അതിർത്തികളിലുൾപ്പടെ സുരക്ഷ വിന്യാസം കൂട്ടിയിട്ടുണ്ട്.

Related News