കുവൈത്ത്സിറ്റി: കുവൈറ്റിലെ അൽ-മുത്‌ല മരുഭൂമിയിൽ വെച്ച് ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ മാനസിക നില പരിശോധിക്കാൻ കുവൈറ്റ് അപ്പീൽ കോടതി ഉത്തരവിട്ടു. കൗൺസിലർ നസർ സലേം അൽ ഹൈദിന്റെ നേതൃത്വത്തിലുള്ള അപ്പീൽ കോടതി ബെഞ്ചാണ്, പ്രതിയെ വിദഗ്ധ സൈക്യാട്രിക് കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി മാനസികാവസ്ഥ വിലയിരുത്താൻ നിർദ്ദേശിച്ചത്.അൽ-മുത്‌ലയിലെ വിജനമായ മരുഭൂമിയിൽ വെച്ച് ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്രിമിനൽ കോടതി നേരത്തെ ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ നൽകിയ അപ്പീലിലാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്.
കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിയുടെ മാനസികാവസ്ഥ എങ്ങനെയായിരുന്നുവെന്നും, താൻ ചെയ്യുന്ന പ്രവൃത്തിയുടെ ആഘാതത്തെക്കുറിച്ച് ഇയാൾക്ക് പൂർണ്ണ ബോധ്യമുണ്ടായിരുന്നോ എന്ന് ഉറപ്പുവരുത്താനുമാണ് അപ്പീൽ കോടതിയുടെ ഈ നടപടി. സൈക്യാട്രിക് കമ്മിറ്റിയുടെ കണ്ടെത്തലുകളുടെയും സമർപ്പിക്കുന്ന റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും ഈ കേസിൽ കോടതിയുടെ തുടർന്നുള്ള നിയമനടപടികൾ.

