കുവൈത്ത്സിറ്റി: കെട്ടിടങ്ങളുടെ ബേസ്‌മെന്റുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് സാധനങ്ങൾ കുന്നുകൂട്ടുന്നതിനും, അംഗീകാരമില്ലാത്ത തടി കൊണ്ടുള്ള താൽക്കാലിക വേർതിരിക്കലുകൾ നടത്തുന്നതിനുമെതിരെ കെട്ടിട ഉടമകൾക്ക് കടുത്ത മുന്നറിയിപ്പുമായി ജനറൽ ഫയർ ഫോഴ്സ്. ഇത്തരം തെറ്റായ പ്രവണതകൾ അഗ്നിബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും, അപകടമുണ്ടായാൽ ആളുകളെ ഒഴിപ്പിക്കുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനും വലിയ രീതിയിൽ തടസ്സം സൃഷ്ടിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
പൊതുജനങ്ങൾക്കിടയിൽ സുരക്ഷാബോധം വളർത്തുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി ഫയർ ഫോഴ്സ് സംഘം രാജ്യവ്യാപകമായി നിരീക്ഷണ ക്യാമ്പയിനുകൾ ശക്തമായി തുടരുകയാണെന്ന് ജനറൽ ഫയർ ഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് വ്യക്തമാക്കി. ബേസ്‌മെന്റുകൾ ക്രമരഹിതമായി സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കരുതെന്നും അംഗീകൃതമല്ലാത്ത തടി കൊണ്ടുള്ള പാർട്ടീഷനുകൾ നിർമ്മിച്ച് കെട്ടിടങ്ങൾ വിഭജിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുവാണ് തടി എന്നതിനാൽ ഇത് തീ അതിവേഗം പടരാൻ കാരണമാകുകയും നാശനഷ്ടങ്ങളുടെ ആഴം കൂട്ടുകയും ചെയ്യും. കൂടാതെ അപകടസമയങ്ങളിൽ അഗ്നിശമന സേനാംഗങ്ങളുടെ സുഗമമായ നീക്കത്തിന് ഇത് വലിയ തടസ്സമാവുകയും ചെയ്യും.സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഇൻവെസ്റ്റ്‌മെന്റ് കെട്ടിടങ്ങളുടെ ഉടമകൾക്കെതിരെ സ്ഥാപനങ്ങൾ ഭരണപരമായി പൂട്ടി ലേലം ചെയ്യുന്നതുൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ബ്രിഗേഡിയർ അൽ ഗരീബ് മുന്നറിയിപ്പ് നൽകി.
ജനങ്ങളുടെ ജീവന് നേരിട്ട് ഭീഷണിയുയർത്തുന്ന രീതിയിൽ പ്രവർത്തിക്കുന്ന സ്ഥലങ്ങൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നിയമനടപടികൾ സ്വീകരിക്കും. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി എല്ലാ കെട്ടിട-വ്യാപാര ഉടമകളും പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്നും, അപകടങ്ങളും തീപിടുത്തങ്ങളും കുറയ്ക്കുന്നതിനുള്ള ആദ്യ പ്രതിരോധ നിര എപ്പോഴും മുൻകരുതലുകൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

