കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കേ യുഎസിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിവരുന്നു. ജൂൺ ആറിന് ന്യൂഡൽഹിയിലെ ജന്തർ മന്ദറിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ പരിഹാസരൂപേണ ആരംഭിച്ച രാഷ്ട്രീയ പാർട്ടിയായ സിജിപിക്ക് വൻ സ്വീകാര്യത ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത്. തന്നെ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യുമോ എന്ന് കുടുംബത്തിന് ഭയമുണ്ടെന്നും എന്നാല്‍ ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ ഇന്ത്യയിലേക്ക് തിരികെ വരാൻ തീരുമാനിച്ചു. അതെ ഞാൻ എന്റെ രാജ്യത്തേക്ക്, എന്റെ ജന്മനാടായ ഇന്ത്യയിലേക്ക് തിരികെ എത്തുകയാണ്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിക്കാനാണ് വരുന്നത്. ചോദ്യ പേപ്പർ ചോർച്ച, പിന്നാലെ നീറ്റ് പരീക്ഷ എഴുതിയ കുട്ടികൾ ജീവനാടുക്കിയ സംഭവം, ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ കഠിനാധ്വാനം വിഫലമായ സാഹചര്യം എന്നിവയ്‌ക്കെതിരെയെല്ലാം നമ്മൾ സമൂഹമാധ്യമങ്ങളിലൂടെ ശബ്ദം ഉയർത്തുന്നത് നിങ്ങൾ കണ്ടു. ഈ സാഹചര്യത്തില്‍ ധർമേന്ദ്ര പ്രധാൻ രാജിവച്ചേ മതിയാവൂ’, എന്നാണ് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ദീപ്‌കേ പറയുന്നത്
നമ്മൾ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമായെന്നും ഭരണഘടനയുടെ പാത പിന്തുടർന്ന് ധർമേന്ദ്ര പ്രധാന്റെ രാജിയ്ക്കായി സമാധാനപരമായി ശബ്ദമുയർത്തണമെന്നും ദീപ്‌കേ പറയുന്നു. രാജ്യത്തെ പരീക്ഷാ വ്യവസ്ഥയിൽ നിരന്തരമായി ഉണ്ടായ വീഴ്ചകൾ അടിസ്ഥാനമാക്കിയാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും ദീപ്‌കേ ചൂണ്ടിക്കാട്ടുന്നു. നീറ്റ്, സിബിഎസ്ഇ, സിയുഇടി, എസ്എസ്‌സിജിഡി എന്നിവയിലുൾപ്പെടുന്ന ഒരു കോടിയിലധികം വിദ്യാർത്ഥികളെയാണ് വഞ്ചിച്ചിരിക്കുന്നത്. ഈ അവസ്ഥയിൽ നിരവധി കുട്ടികൾ ഭാവിയെ കുറിച്ചോർത്ത് ആശങ്കയിലാണ്. അതിന്റെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുത്തേ മതിയാകുവെന്നും ദീപ്‌കേ പറഞ്ഞു.

