കുവൈറ്റ് സിറ്റി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയൽരാജ്യമായ ഉഗാണ്ടയിലും എബോള വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും, കുവൈറ്റിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ. രാജ്യത്തെ ആരോഗ്യസ്ഥിതി പൂർണ്ണമായും സുരക്ഷിതവും സുസ്ഥിരവുമാണെന്ന് കുവൈറ്റിലെ പ്രമുഖ ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ചില രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും, കുവൈറ്റിലേക്ക് വൈറസ് എത്താനുള്ള സാധ്യത നിലവിൽ വളരെ കുറവാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഏതൊരു അടിയന്തിര സാഹചര്യവും നേരിടാൻ തക്കവണ്ണം വിമാനത്താവളങ്ങളിലും ലബോറട്ടറികളിലും ശക്തമായ നിരീക്ഷണ സംവിധാനങ്ങളാണ് രാജ്യം സജ്ജമാക്കിയിരിക്കുന്നത്.
മുൻകരുതലുകളിലൂടെയും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും രോഗവ്യാപനം പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെന്ന് പ്രിവന്റീവ് ഹെൽത്ത് ഫിസിഷ്യൻ ഡോ. അബ്ദുള്ള ആദിൽ ബെഹ്ബെഹാനി വ്യക്തമാക്കി. ലോകത്തുണ്ടായതിൽ വെച്ച് ഏറ്റവും വലിയ എബോള വ്യാപനം 2014-നും 2017-നും ഇടയിലായിരുന്നു. അന്ന് 28,000-ത്തിലധികം ആളുകൾക്ക് രോഗം ബാധിക്കുകയും പതിനൊന്നായിരത്തോളം പേർ മരണപ്പെടുകയും ചെയ്തിരുന്നു. വൈറസ് ആദ്യമായി കണ്ടെത്തിയ 1976-ന് ശേഷമുണ്ടായ ഏറ്റവും ഭീകരമായ ആ മഹാമാരിയുടെ സമയത്ത് പോലും കുവൈറ്റിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിരുന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിലെ സാഹചര്യങ്ങൾ രാജ്യം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

