ആഗോളതലത്തിൽ എബോള വൈറസ് വ്യാപനം ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ കൊച്ചി നെടുമ്പാശ്ശേരിഅന്താരാഷ്ട്ര വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ കർശനമാക്കി. കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ), എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിമാനത്താവളത്തിൽ അടിയന്തിര യോഗം ചേരുകയും പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.
രോഗലക്ഷണങ്ങളോടെ എത്തുന്ന യാത്രക്കാരെ കണ്ടെത്തുന്നതിനും രോഗവ്യാപനം തടയുന്നതിനുമുള്ള നിരീക്ഷണ സംവിധാനങ്ങൾ വിമാനത്താവളത്തിൽ ഉടനടി ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി. ലോകാരോഗ്യ സംഘടന എബോള വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൊച്ചിയിലും സുരക്ഷാ നടപടികൾ ഊർജ്ജിതമാക്കിയത്. വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ള കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കാനാണ് അധികൃതരുടെ തീരുമാനം.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സർവൈലൻസ് സംവിധാനം സജ്ജീകരിക്കും. അന്താരാഷ്ട്ര ടെർമിനലുകളിൽ എത്തുന്ന യാത്രക്കാരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി തെർമൽ സ്ക്രീനിങ്, വിഷ്വൽ ഇൻസ്പെക്ഷൻ എന്നിവ ഏർപ്പെടുത്തും. യാത്രക്കാരുടെ കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രം കൃത്യമായി പരിശോധിക്കും.
സിയാൽ എയർപോർട്ട് ഡയറക്ടർ മനു ജി, എയർപോർട്ട് ഹെൽത്ത് ഓഫീസർ ഡോ. റാഫേൽ ടെഡി, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ആയിഷ മാനിക കെ. എ. എന്നിവരുടെ നേതൃത്വത്തിലാണ് അടിയന്തിര യോഗം ചേർന്നത്. സിഐഎസ്എഫ്, ഇമിഗ്രേഷൻ വകുപ്പ്, വിവിധ എയർലൈൻ പ്രതിനിധികൾ, എയർപോർട്ട് അതോറിറ്റി, സിയാൽ ജീവനക്കാർ തുടങ്ങിയ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. നിലവിലെ സാഹചര്യത്തിൽ വിമാനത്താവളത്തിൽ നടപ്പിലാക്കേണ്ട മുൻകരുതൽ പദ്ധതികൾ എപിഎച്ച്ഒ പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഡോ. അന്ന യോഗത്തിൽ അവതരിപ്പിച്ചു.

