കുവൈറ്റ് സിറ്റി: ആഗോളതലത്തിലുണ്ടായ ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കുവൈറ്റിലെ ജനങ്ങൾക്കിടയിൽ ഇലക്ട്രിക് വാഹനങ്ങളോടുള്ള താൽപര്യം ഗണ്യമായി വർദ്ധിക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. പ്രമുഖ വിപണി ഗവേഷണ മാധ്യമ കൺസൾട്ടിങ് സ്ഥാപനമായ ‘ആരാ റിസർച്ച് ആൻഡ് കൺസൾട്ടിങ്’ നടത്തിയ സർവേയിലാണ് കുവൈറ്റിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും ഇലക്ട്രിക് കാറുകളുടെ സവിശേഷതകളിൽ പൂർണ്ണ വിശ്വാസം പ്രകടിപ്പിക്കുന്നതായി കണ്ടെത്തിയത്. കൂടാതെ, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയെ സ്വീകരിക്കുന്നതിൽ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് കൂടുതൽ താല്പര്യം കാണിക്കുന്നതെന്നും സർവേ വ്യക്തമാക്കുന്നു. ഓട്ടോമൊബൈൽ, ബാങ്കിങ്, നിക്ഷേപം, റിയൽ എസ്റ്റേറ്റ്, പെട്രോളിയം, മാധ്യമം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള സ്ഥാപനമാണ് ഈ പഠനം പുറത്തുവിട്ടിരിക്കുന്നത്.
സമീപകാലത്തുണ്ടായ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും അന്താരാഷ്ട്രതലത്തിലെ യുദ്ധസമാനമായ സാഹചര്യങ്ങളും ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിരുന്നു. ഇത് പെട്രോൾ, ഡീസൽ തുടങ്ങിയ പരമ്പരാഗത ഇന്ധനങ്ങളുടെ വിലയിൽ വലിയ വർദ്ധനവാണ് വരുത്തിയത്. ഇന്ധന സബ്‌സിഡി ഇല്ലാത്തതോ പൂർണ്ണമായും എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നതോ ആയ രാജ്യങ്ങളിലെ ഉപഭോക്താക്കളെയാണ് ഈ വിലക്കയറ്റം ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഈ സാമ്പത്തിക പ്രതിസന്ധി പല രാജ്യങ്ങളിലും ഇലക്ട്രിക് വാഹനങ്ങളെന്ന ബദൽ മാർഗ്ഗത്തിലേക്ക് വേഗത്തിൽ മാറാൻ ജനങ്ങളെ പ്രേരിപ്പിച്ചു. ഇതോടെ, ഇലക്ട്രിക് കാറുകൾ എന്നത് കേവലം പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഒരു തിരഞ്ഞെടുപ്പ് എന്നതിനപ്പുറം, നിലവിലെ സാഹചര്യത്തിൽ മികച്ചൊരു സാമ്പത്തിക-രാഷ്ട്രീയ തീരുമാനമായി കൂടി മാറിയിരിക്കുകയാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.

