ചെങ്ങന്നൂർ: വിവാഹ വാഗ്ദാനം നൽകി മധ്യവയസ്കയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങിയ മുൻ കുവൈറ്റ് പ്രവാസിയെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ചാവക്കാട് സ്വദേശി പി.കെ. സലീം (48) ആണ് പിടിയിലായത്. കുവൈത്തടക്കം വിവിധ ഗൾഫ് രാജ്യങ്ങളിലും ഇദ്ദേഹം സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായി പരാതികൾ ഉണ്ട്. സമൂഹമാധ്യമത്തിലെ വിവാഹ പരസ്യം വഴിയാണ് പ്രതി സ്ത്രീയുമായി പരിചയം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. താൻ വിവാഹമോചിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വർഷങ്ങളോളം ബന്ധം തുടരുകയും പിന്നീട് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.
ശേഷം പ്രതി വിദേശത്തേക്ക് കടന്നെങ്കിലും, ഭാര്യയും മക്കളുമൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ കണ്ടതോടെയാണ് താൻ വഞ്ചിക്കപ്പെട്ടതായി പരാതിക്കാരി മനസിലാക്കിയത്.സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്ന പ്രതിയുടെ സ്വഭാവം മനസിലാക്കിയ പൊലീസ്, വനിതാ പൊലീസുകാരെ ഉപയോഗിച്ച് വ്യാജ പേരുകളിൽ ഫോൺ സൗഹൃദം സ്ഥാപിച്ച് പ്രതിയെ നാട്ടിലെത്തിക്കുകയായിരുന്നു. നാട്ടിലെത്തിയ ഉടൻ പ്രതിയെ തന്ത്രപരമായി പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

