കുവൈറ്റ് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് കടത്തിയ കേസിൽ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയ ബംഗ്ലാദേശ് സ്വദേശിയായ പ്രധാന പ്രതിക്ക് കുവൈറ്റ് അപ്പീൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ജസ്റ്റിസ് നാസർ സലേം അൽ-ഹൈദ് അധ്യക്ഷനും ജസ്റ്റിസുമാരായ മുതൈബ് അൽ-അറാദി, സൗദ് അൽ-സനേഅ് എന്നിവർ അംഗങ്ങളുമായ അപ്പീൽ കോടതിയുടെ രണ്ടാം സർക്യൂട്ടാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതേ കേസിൽ മറ്റ് രണ്ട് ബംഗ്ലാദേശ് സ്വദേശികളായ കൂട്ടുപ്രതികൾക്ക് വിചാരണക്കോടതി വിധിച്ച 15 വർഷം തടവും 10,000 കുവൈറ്റ് ദിനാർ പിഴയും അപ്പീൽ കോടതി ശരിവെച്ചു. പ്രതികൾ വാണിജ്യാടിസ്ഥാനത്തിൽ വിപണനം നടത്തുന്നതിനായി വലിയ തോതിൽ കഞ്ചാവ് (ഹാഷിഷ്), ഹെറോയിൻ, മറ്റ് മാരക ഉത്തേജക ഗുളികകൾ എന്നിവ കൈവശം വെച്ചതായി പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു.

