കുവൈറ്റ് സിറ്റി: ഇന്ന് പുലർച്ചെ മുതൽ കുവൈത്തിന്റെ വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിച്ച 13 ശത്രു ബാലിസ്റ്റിക് മിസൈലുകൾ കുവൈത്ത് സായുധ സേന കണ്ടെത്തി വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അബ്ദുൽഅസീസ് അൽ-അത്വാൻ അറിയിച്ചു. മിസൈലുകൾ ജനവാസ മേഖലകൾക്ക് മുകളിലായാണ് തടഞ്ഞത്. ഇതിന്റെ ഭാഗമായി ചില പ്രദേശങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിക്കുകയും ചെയ്തു.കൂടാതെ, 17 ശത്രു ഡ്രോണുകളും സൈന്യം കണ്ടെത്തി നിർവീര്യമാക്കിയതായി അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ ഈ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സുപ്രധാന സിവിലിയൻ, ജീവകാരുണ്യ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമാക്കപ്പെട്ടതായും അധികൃതർ അറിയിച്ചു. ആക്രമണത്തിൽ ഒരു ഇന്ത്യൻ പ്രവാസി മരണപ്പെടുകയും നിരവധിർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ വൻതോതിൽ ഭൗതിക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മരിച്ച ഇന്ത്യൻ പൗരന്റെ കുടുംബത്തോട് പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
സുരക്ഷാ കാരണങ്ങളാൽ കേടുപാടുകൾ സംഭവിച്ച സ്ഥലങ്ങളുടെയും മിസൈൽ അവശിഷ്ടങ്ങൾ വീണ പ്രദേശങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും പകർത്തുകയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പൗരന്മാരോടും പ്രവാസികളോടും അധികൃതർ അഭ്യർത്ഥിച്ചു.രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിനായി സായുധ സേന പൂർണ സജ്ജതയോടെയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായുള്ള ഏകോപനത്തോടെയും പ്രവർത്തനം തുടരുന്നതായും മന്ത്രാലയം അറിയിച്ചു.:::

