കുവൈറ്റ് സിറ്റി: ഇന്ന് പുലർച്ചെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സുപ്രധാന സിവിൽ-ഭരണ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ വിനാശകരമായ ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം. ജനവാസ മേഖലകളെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ തുടരുന്ന ഈ ക്രൂരമായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ആക്രമണത്തിൽ വിമാനത്താവളം കൂടാതെ വിദേശ നയതന്ത്ര കാര്യാലയങ്ങൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.മേഖലയിൽ മനഃപൂർവ്വം സംഘർഷം വർദ്ധിപ്പിക്കാനും അസ്ഥിരത സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ഇറാന്റെ നഗ്നമായ ഈ അധിനിവേശ നടപടിയെ കുവൈറ്റ് ശക്തമായി തള്ളിക്കളഞ്ഞു. ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും, ഈ വർഷം (2026) പാസാക്കിയ സുരക്ഷാ കൗൺസിലിന്റെ 2817-ാം നമ്പർ പ്രമേയത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.”കുവൈറ്റിന്റെ സുരക്ഷ, പരമാധികാരം, അതിർത്തികൾ, പൗരന്മാരുടെയും പ്രവാസികളുടെയും ജീവൻ എന്നിവ ആർക്കും മറികടക്കാനാകാത്ത ചുവപ്പ് രേഖയാണ്.
ആവർത്തിച്ചുള്ള ഇത്തരം ആക്രമണങ്ങൾ ആസൂത്രിതമായ ശത്രുതാ സമീപനമാണ് കാണിക്കുന്നത്. ഇത് യാതൊരു കാരണവശാലും അംഗീകരിക്കാനോ വെച്ചുപൊറുപ്പിക്കാനോ സാധിക്കില്ല,” മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ അനുശാസിക്കുന്ന രീതിയിൽ, രാജ്യത്തിന് നേരെയുണ്ടായ ഈ ഹീനമായ ഇറാനിയൻ ആക്രമണങ്ങൾക്ക് തക്കതായ മറുപടി നൽകാനും ഉചിതമായ നടപടികൾ സ്വീകരിക്കാനുമുള്ള പൂർണ്ണവും അന്തർലീനവുമായ അവകാശം കുവൈറ്റിൽ നിക്ഷിപ്തമാണെന്നും വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി.

