കുവൈറ്റ് സിറ്റി: ഇറാൻ നടത്തുന്ന ഹീനമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ആക്രമണങ്ങൾ നടന്ന പ്രദേശങ്ങളിലേക്ക് പോകുകയോ കൂട്ടം കൂടുകയോ ചെയ്യരുതെന്നും ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അധികൃതർക്ക് തടസ്സമില്ലാതെ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനും ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. രാജ്യത്ത് നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയ വക്താവും സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ വിഭാഗം ഡയറക്ടർ ജനറലുമായ ബ്രിഗേഡിയർ ജനറൽ നാസർ അബു സാലിബാണ് ഇക്കാര്യം അറിയിച്ചത്.
ഇറാനിയൻ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ഇതുവരെ 36 സ്ഥലങ്ങളിൽ ആക്രമണത്തിന്റെ ഭാഗമായുള്ള അവശിഷ്ടങ്ങൾ പതിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, രാജ്യത്ത് അഞ്ച് തവണ മുന്നറിയിപ്പ് സൈറണുകൾ മുഴക്കിയതായും അദ്ദേഹം സ്ഥിരീകരിച്ചു. താമസസ്ഥലങ്ങൾ, സാധാരണക്കാരുടെ ഇടങ്ങൾ, സുപ്രധാന സർക്കാർ കെട്ടിടങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ഇറാനിയൻ നടപടികൾ രാജ്യത്തിന്റെ സുരക്ഷയെ അട്ടിമറിക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്താനുമുള്ള ശത്രുതാപരമായ നീക്കമാണെന്ന് ബ്രിഗേഡിയർ ജനറൽ നാസർ അബു സാലിബ് കുറ്റപ്പെടുത്തി. ഈ പ്രതിസന്ധി ഘട്ടത്തിൽ ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ മാത്രം പിന്തുടരണമെന്നും കിംവദന്തികൾ വിശ്വസിക്കരുതെന്നും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.

