കുവൈറ്റ് സിറ്റി: മാസങ്ങളായി ശമ്പളവും ആനുകൂല്യങ്ങളും വൈകിച്ചതിനെ തുടർന്ന് തൊഴിലാളികൾ കൂട്ടത്തോടെ പണിമുടക്കിയ ഇന്ധന വിതരണ കമ്പനിക്കെതിരെ കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നിയമനടപടികൾ ആരംഭിച്ചു. കുവൈറ്റിലെ വടക്കൻ അതിർത്തി മേഖലയായ അബ്ദാലിയിൽ പ്രവർത്തിക്കുന്ന കമ്പനിയിലാണ് സംഭവം.കഴിഞ്ഞ അഞ്ച് മാസത്തിലേറെയായി അധികസമയ ജോലിയുടെ വേതനം ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ കമ്പനി മാനേജ്‌മെന്റ് ബോധപൂർവ്വം തടഞ്ഞുവെച്ചിരിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പരാതിപ്പെട്ടു. ഇതേത്തുടർന്ന് ജീവനക്കാർ ജോലി ഭാഗികമായി തടസ്സപ്പെടുത്തി പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു.
കമ്പനി സൈറ്റിൽ തൊഴിലാളികൾ കൂട്ടത്തോടെ പണിമുടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മാൻപവർ അതോറിറ്റി വിഷയത്തിൽ ഇടപെടുകയായിരുന്നു. അതോറിറ്റിയുടെ ലേബർ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ അബ്ദാലിയിലെ കമ്പനി ആസ്ഥാനത്ത് നേരിട്ടെത്തി മിന്നൽ പരിശോധന നടത്തി. ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെ സാഹചര്യങ്ങൾ വിലയിരുത്തുകയും പണിമുടക്കിയ തൊഴിലാളികളുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു.
തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ച കമ്പനിക്കെതിരെ 2010-ലെ ആറാം നമ്പർ കുവൈറ്റ് സ്വകാര്യ മേഖല ലേബർ നിയമപ്രകാരവും, അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾ ലംഘിച്ചതിനുമാണ് മാൻപവർ അതോറിറ്റി ഇപ്പോൾ ഔദ്യോഗികമായി നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്. തൊഴിലാളികൾക്ക് അർഹമായ വേതനം എത്രയും വേഗം വിതരണം ചെയ്യാൻ കമ്പനി ബാധ്യസ്ഥരാണെന്നും, വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ കർശനമായ നടപടികൾ തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.

