കുവൈത്ത് സിറ്റി: സെക്കൻഡറി സ്കൂൾ പരീക്ഷാ കാലയളവിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ ലൈസൻസില്ലാതെ വാഹനമോടിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതായി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. മാതാപിതാക്കൾ കുട്ടികളെ കർശനമായി നിരീക്ഷിക്കണമെന്നും വാഹനങ്ങളുടെ കീ കൈമാറരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
ട്രാഫിക് അവബോധ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ അബ്ദുല്ല ബൂഹസ്സാൻ പറഞ്ഞു, ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് സ്ഥലത്തുവെച്ച് KD75 പിഴ ഈടാക്കും. കേസ് കോടതിയിലെത്തിയാൽ KD150 മുതൽ KD300 വരെ പിഴയും മൂന്ന് മാസം വരെ തടവും വാഹനങ്ങൾ രണ്ട് മാസം വരെ പിടിച്ചെടുക്കലും ഉണ്ടാകാമെന്നും അറിയിച്ചു.
നിയമവിരുദ്ധമായി വാഹനമോടിക്കുന്ന പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ലൈസൻസില്ലാത്തവരെ വാഹനം ഓടിക്കാൻ അനുവദിക്കുന്ന വാഹന ഉടമകൾക്കും, മാതാപിതാക്കൾക്കും നിയമനടപടി നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

