മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കേസിൽ പ്രതിയായ അലീനയുടേതെന്ന് കരുതുന്ന ശബ്ദസന്ദേശം പുറത്ത്. അലീന ഇടപാടുകാരുമായി തുക പറഞ്ഞ് ഉറപ്പിക്കുന്നതിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. കേസിലെ അഞ്ചാംപ്രതിയായ റഹ്‌മത്തിനെക്കുറിച്ചും ഇതിൽ പരാമർശമുണ്ട്.
”ഞാൻ പറഞ്ഞു ഓൾറെഡി ഞാൻ ഉണ്ടെന്ന്. പക്ഷേ, ഞാൻ ഇല്ല എന്ന് പറഞ്ഞതുകൊണ്ട് റഹ്‌മത്തിന്റേത് ഓക്കെ ആക്കി’ എന്നുപറഞ്ഞാണ് പുറത്തുവന്ന ശബ്ദസന്ദേശം ആരംഭിക്കുന്നത്. ”ഇപ്പോൾ ചേച്ചിക്ക് 1000 കൊടുത്തിട്ട് പൈസ വാങ്ങിയാൽ 10കെ. പിന്നെ 400 എക്‌സ്ട്രാ തന്നാലും 10കെ നൈറ്റിന്റെ പൈസയേ ആവുന്നുള്ളൂ. അതുകൊണ്ട് ഇത്രയുംനേരം ഇരുന്നതുകൊണ്ട് ഫുൾനൈറ്റിന്റെ പേയ്‌മെന്റ് പോലെ തന്നാൽ 1200 പറഞ്ഞാൽ 1200 കൊടുക്കാം. അപ്പോൾ എനിക്ക് അതിൽനിന്ന് 20 കിട്ടും. പിന്നെ 200 എക്‌സ്ട്രായും ഉണ്ടല്ലോ” എന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. എന്നാൽ, എങ്ങനെയാണ് ഇടപാട് ഉറപ്പിച്ചതെന്നോ ശബ്ദസന്ദേശത്തിൽ പറയുന്ന കണക്കുകളെക്കുറിച്ചോ കൂടുതൽ വ്യക്തതയില്ല
പെൺവാണിഭസംഘത്തിന്റെ ഏജന്റായാണ് അലീന പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു. അലീനയും മറ്റൊരു പ്രതിയായ മഞ്ജിമയുമാണ് സിന്ധുവിന് പെൺകുട്ടികളെ പരിചയപ്പെടുത്തിയിരുന്നത്. ഇടപാടുകാരെയും ഇവർ കണ്ടെത്തിനൽകിയിരുന്നു. ഓരോ ഇടപാടിനും വൻതുകയാണ് ഏജന്റുമാർക്ക് കമ്മീഷനായി ലഭിച്ചിരുന്നത്.കഴിഞ്ഞദിവസം അലീനയുടെ തന്നെ മറ്റൊരു ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. അലീന പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശമാണ് പുറത്തുവന്നിരുന്നത്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഗുരുവായൂർ സ്വദേശിനിയും ദുബായിൽ ഇവന്റ് മാനേജ്‌മെന്റ് ബിസിനസുകാരിയുമായ സ്റ്റോയ്‌സി എന്ന സിന്ധുവാണ് മനുഷ്യക്കടത്ത്-പെൺവാണിഭക്കേസിലെ ഒന്നാംപ്രതി. അറസ്റ്റിലായ മഞ്ജിമ, അലീന എന്നിവർ മൂന്നും നാലും പ്രതികളാണ്. മാവേലിക്കര സ്വദേശിയായ ബിലാൽ എന്ന ശ്രീകുമാറിനെയും കേസിൽ കഴിഞ്ഞദിവസം അറസ്റ്റ്‌ചെയ്തിരുന്നു. അതേസമയം, കേസിലെ രണ്ടാംപ്രതി ഷംല, അഞ്ചാംപ്രതി റഹ്‌മത്ത് എന്നിവർ വിദേശത്താണുള്ളത്. ഇവരെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.

