കുവൈറ്റ് സിറ്റി : ബുധനാഴ്ച രാവിലെ 7.42ന് 151 യാത്രക്കാരുമായി കരിപ്പൂരിൽ നിന്ന് പുറപ്പെട്ട ഐഎക്സ് 393 വിമാനം ഏകദേശം രണ്ടര മണിക്കൂറിലേറെ യാത്ര പൂർത്തിയാക്കി ഒമാൻ വ്യോമപരിധിക്ക് സമീപമെത്തിയപ്പോഴാണ് കുവൈത്ത് വിമാനത്താവളവുമായി ബന്ധപ്പെട്ട അടിയന്തര സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചത്.തുടർന്ന് അധികൃതരുടെ നിർദേശപ്രകാരം വിമാനം തിരിച്ചുവിടുകയും ഉച്ചയ്ക്ക് 12.46ന് സുരക്ഷിതമായി കരിപ്പൂർ വിമാനത്താവളത്തിൽ ഇറക്കുകയും ചെയ്തു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടന്ന ഡ്രോൺ ആക്രമണത്തെ തുടർന്ന് വിമാനത്താവള പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ കുവൈത്തിലേക്കും അവിടെ നിന്നുമുള്ള നിരവധി സർവീസുകൾ തടസപ്പെട്ടു.യാത്ര റദ്ദായതിനെ തുടർന്ന് വിമാനത്തിലെ യാത്രക്കാരെ വീടുകളിലേക്ക് മടക്കി അയച്ചു. കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഇന്നലെ രാത്രി നടത്താനിരുന്ന മടക്ക സർവീസും റദ്ദാക്കിയതായി വിമാനക്കമ്പനി അറിയിച്ചു.പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമേ സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകൂ എന്നാണ് ലഭിക്കുന്ന വിവരം.

