കുവൈത്ത്സിറ്റി: യൂണിയൻ ഓഫ് കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റീസിലെ ജീവനക്കാർ ഉൾപ്പെട്ട പ്രമുഖ കൈക്കൂലി കേസിൽ കുറ്റക്കാരായ പ്രതികൾക്ക് കുവൈറ്റ് ക്രിമിനൽ കോടതി തടവുശിക്ഷ വിധിച്ചു. കേസിൽ പ്രധാനികളായ നാല് പ്രതികൾക്ക് 10 വർഷം വീതം തടവാണ് കോടതി വിധിച്ചത്. ഇതിൽ യുസിസിഎസിലെ രണ്ട് മുൻ അംഗങ്ങളും ഒരു ഈജിപ്ഷ്യൻ പ്രവാസിയും ഒരു ഇന്ത്യൻ പ്രവാസിയും ഉൾപ്പെടുന്നു. കൂടാതെ, വിവിധ കമ്പനികളിലെ ജീവനക്കാരായ മറ്റ് 11 പ്രതികൾക്ക് നാല് വർഷം വീതം തടവുശിക്ഷയും കോടതി വിധിച്ചു.
അതേസമയം, കേസിൽ ഉൾപ്പെട്ടിരുന്ന മറ്റ് നാല് പേരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.ചില സ്വകാര്യ കമ്പനികൾക്ക് വേണ്ടി കോഓപ്പറേറ്റീവ് സൊസൈറ്റികൾ വഴി ഉൽപ്പന്നങ്ങളുടെ വിതരണവും വിപണനവും എളുപ്പമാക്കുന്നതിനായി പ്രതികൾ കൈക്കൂലി വാങ്ങുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അതീവ രഹസ്യമായി ആസൂത്രണം ചെയ്ത കെണിയൊരുക്കി ഇവരെ പിടികൂടുകയായിരുന്നു. ഏകദേശം 12,000 കുവൈറ്റ് ദിനാറോളം ഇവർ കൈക്കൂലിയായി വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തി.
പൊതുമേഖലാ ജീവനക്കാരും കമ്പനി പ്രതിനിധികളും ഉൾപ്പെടുന്ന പ്രതികൾക്കെതിരെ തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുക, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുക, നിയമവിരുദ്ധമായി സാമ്പത്തിക നേട്ടമുണ്ടാക്കുക, കള്ളപ്പണം വെളുപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ ചുമത്തിയിരുന്നത്. വിപണിയിലെ സുതാര്യത ഉറപ്പാക്കാൻ ഇത്തരം സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

