വാഷിംഗ്ടൺ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ആസൂത്രിത വ്യോമാക്രമണമാണെന്ന് യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിലുണ്ടായ നാശനഷ്ടങ്ങൾക്ക് കാരണം അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനമാണെന്ന ഇറാന്റെ വാദങ്ങളെ സെന്റകോം പൂർണ്ണമായി തള്ളി.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് യു.എസ് സെൻട്രൽ കമാൻഡ് ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടത്.
“കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രാ മേഖല തങ്ങൾ ആക്രമിച്ചിട്ടില്ലെന്നും, അവിടെയുണ്ടായ നാശനഷ്ടങ്ങൾ അമേരിക്കയുടെ ഇന്റർസെപ്റ്റർ (പ്രതിരോധ) മിസൈൽ പതിച്ചുണ്ടായതാണെന്നുമാണ് ഇറാന്റെ ഇന്നത്തെ വാദം. എന്നാൽ ഇത് തികച്ചും വ്യാജമാണ്,” സെന്റകോം പ്രസ്താവനയിൽ വ്യക്തമാക്കി.
യാത്രാവിമാനങ്ങളും സാധാരണക്കാരും എത്തുന്ന സിവിലിയൻ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഇറാൻ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയത് “തികച്ചും ആസൂത്രിതവും ബോധപൂർവ്വവുമുള്ള, ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയാത്ത ആക്രമണമാണ്” എന്നും അമേരിക്കൻ സൈനിക വിഭാഗം കൂട്ടിച്ചേർത്തു. കുവൈറ്റിലെ വ്യോമാക്രമണത്തെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് ഇതോടെ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

