'കേരളത്തില്‍ NDA-LDF സഖ്യകക്ഷി ഭരണം, മുഖ്യമന്ത്രിക്ക് JDS-നെതിരെ ഒന്നും ചെയ്യാൻ കഴിയില്ല'- സതീശൻ

  • 30/09/2023

തിരുവനന്തപുരം: എൻ.ഡി.എ. ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നല്‍കി എല്‍.ഡി.എഫില്‍ ഉറപ്പിച്ച്‌ നിര്‍ത്തിയിരിക്കുന്നത് സി.പി.എമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ വാളുപോലെ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്ബോള്‍ ജെ.ഡി.എസിനെതിരെ ഒന്നും ചെയ്യാൻ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി.പി.എം. നേതൃത്വവുമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.


ദേശീയ തലത്തില്‍ ബി.ജെ.പി. സഖ്യത്തിന്റെ ഭാഗമായ ജെ.ഡി.എസിന്റെ മന്ത്രി കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലും പങ്കെടുത്തു. കേരളത്തില്‍ എൻ.ഡി.എ. - എല്‍.ഡി.എഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നത്. ബി.ജെ.പി നേതൃത്വം നല്‍കുന്ന എൻ.ഡി.എ. മുന്നണിയില്‍ ചേര്‍ന്നതായി ജെ.ഡി.എസ്. പ്രഖ്യാപനം വന്ന് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയും എല്‍.ഡി.എഫ്. നേതൃത്വവും മൗനം തുടരുന്നത് ദുരൂഹമാണ്.

എൻ.ഡി.എ. സഖ്യകക്ഷിയായ ജെ.ഡി.എസ്. ഏത് സാഹചര്യത്തിലാണ് എല്‍.ഡി.എഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിയും സി.പി.എം. നേതൃത്വവും തയ്യാറാകണം സംഘപരിവാര്‍ വിരുദ്ധ നിലപാടില്‍ അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ ജെ.ഡി.എസിനെ എല്‍.ഡി.എഫില്‍നിന്ന് പുറത്താക്കണം. എൻ.ഡി.എയ്ക്കൊപ്പം ചേര്‍ന്ന ജെ.ഡി.എസിനെ മുന്നണിയില്‍നിന്ന് പുറത്താക്കിയിട്ടുവേണം സി.പി.എം. നേതാക്കള്‍ സംഘപരിവാര്‍ വിരുദ്ധത സംസാരിക്കാൻ. ഇതിനുള്ള ആര്‍ജവം കേരളത്തിലെ മുഖ്യമന്ത്രിക്കും സി.പി.എം. നേതൃത്വത്തിനും ഉണ്ടോയെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related News