ചികിത്സ വൈകി'; ആദിവാസി യുവാവിന്റെ മരണത്തില്‍ ആരോപണവുമായി കുടുംബം

  • 10/12/2023

മഞ്ഞപ്പിത്തം ബാധിച്ച ആദിവാസി യുവാവ് മരിച്ചത് ചികിത്സ വൈകിയതിനെ തുടര്‍ന്നെന്നാരോപിച്ച്‌ ബന്ധുക്കള്‍ രംഗത്ത്. കണ്ണൂര്‍ അയ്യൻകുന്ന് കുട്ടുകപ്പാറയിലെ രാജേഷ് (22) ആണ് മരിച്ചത്. ഇരിട്ടി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും ചികിത്സ വൈകിയെന്നാണ് ആരോപണം. വെളളിയാഴ്ച ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ഇവിടെ നിന്നും രക്തപരിശോധന ഫലമുള്‍പ്പെടെ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

''അവന് തീരെ വയ്യായിരുന്നു. ശര്‍ദ്ദിയും വയറിളക്കവുമായിരുന്നു. ബ്ലഡ് ടെസ്റ്റ് ചെയ്തു. എട്ട് മണിക്ക് കിട്ടുമെന്ന് പറഞ്ഞു. ചെന്നപ്പോള്‍ ആയിട്ടില്ലെന്ന് പറഞ്ഞു. ഒമ്ബത് മണിക്കും പത്ത് മണിക്കും പോയി നോക്കി. പതിനൊന്ന് മണിക്കാണ് അവസാനം ഫലം വന്നത്. തീരെ വയ്യായിരുന്നു. ഗ്ലൂക്കോസ് പോലും കയറ്റിയില്ല. ആരും തിരിഞ്ഞുനോക്കിയില്ല. നഴ്സുമാരും വന്നില്ല. പരിയാരത്തേക്ക് വിട്ടു. രണ്ട് ദിവസം പോലും ആയില്ല. പിന്നെ മരണവാര്‍ത്തയാണ് കേള്‍ക്കുന്നത്. പരിയാരത്തും ആരും തിരിഞ്ഞുനോക്കിയില്ല. നഴ്സുമാരോട് സഹായം ചോദിച്ചപ്പള്‍ ഞങ്ങള്‍ക്ക് ഇതുമാത്രമല്ല പണിയെന്നാണ് പറഞ്ഞതെന്നും ഒപ്പമുണ്ടായിരുന്ന സഹോദരി പറയുന്നു.

പരിയാരം മെഡിക്കല്‍കോളേജില്‍ വെളളിയാഴ്ച രാത്രിയെത്തിച്ചെങ്കിലും ഇന്നലെ വൈകിട്ട് വരെ മതിയായ ചികിത്സ നല്‍കിയില്ലെന്നും കുടുംബം ആരോപിക്കുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ഇന്ന് പുലര്‍ച്ചെയാണ് ഐസിയുവിലേക്ക് മാറ്റിയത്. ആറ് മണിയോടെ രാജേഷ് മരിച്ചു. എന്നാല്‍ ചികിത്സ വൈകിയെന്ന ബന്ധുക്കളുടെ ആരോപണം പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ നിഷേധിച്ചു. രാജേഷ് ഗുരുതരാവസ്ഥയിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

Related News